ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം; ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി
Mail This Article
തിരുവനന്തപുരം ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകി രോഗി മരിച്ചതു സംഭവിച്ച വിവാദത്തിൽ ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ അന്വേഷണം ആരംഭിച്ചു. ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.
19നു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാവുകയും 20നു മരിക്കുകയും ചെയ്ത കാരക്കോണം സ്വദേശി സുരേഷ് കുമാറിന്റെ (62) പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല. സുരേഷ് കുമാറിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കഴക്കൂട്ടം അസി. കമ്മിഷണർ സി.എസ്. ഹരി അന്വേഷണം ആരംഭിച്ചു. പരാതിക്കാരനിൽ നിന്നു മൊഴി രേഖപ്പെടുത്തി. ചികിത്സപ്പിഴവു സംബന്ധിച്ച പരാതി ഡിവൈഎസ്പി റാങ്കിലെ ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന വ്യവസ്ഥ പ്രകാരമാണ് എസിപിക്ക് കൈമാറിയത്.
അവയവമാറ്റം: ചെറിയ പിഴവു പോലും അനുവദിക്കാനാകില്ലെന്ന് മന്ത്രി വീണ
തിരുവനന്തപുരം∙ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി സർക്കാർ ഗൗരവമേറിയ ഇടപെടലുകൾ നടത്തുമ്പോൾ ഒരു ചെറിയ പിഴവു പോലും ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ വൈകിയതിനു പിന്നാലെ വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തിൽ, വിദഗ്ധ സമിതിയുടെ അന്വേഷണം വേണമോ എന്ന കാര്യം ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി നടത്തുന്ന സമഗ്ര അന്വേഷണത്തിനു ശേഷം തീരുമാനിക്കുമെന്നും കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തിൽ വീണ പറഞ്ഞു.
English Summary: Health department investigation in patient death due to delay in organ transplant