മരുന്നുവിതരണം വൈകാൻ സാധ്യത; ടെൻഡർ ലഭിച്ച കമ്പനിക്ക് ഛത്തീസ്ഗഡിൽ വിലക്ക്
Mail This Article
കോഴിക്കോട് ∙ സർക്കാർ ആശുപത്രികളിലേക്കു മരുന്നു വിതരണത്തിനായി ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ച കമ്പനി ഛത്തീസ്ഗഡിൽ വിലക്കു പട്ടികയിൽ പെട്ടതോടെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) വെട്ടിലായി. 77 ഇനം മരുന്നുകളുടെ ടെൻഡർ ആണ് ഈ കമ്പനി നേടിയത്. ഛത്തീസ്ഗഡ് മെഡിക്കൽ കോർപറേഷന്റെ രേഖാമൂലമുള്ള സ്ഥിരീകരണം ലഭിച്ചാൽ ഇത്രയും മരുന്നുകൾ വീണ്ടും ടെൻഡർ ചെയ്യേണ്ടി വരും. വൈകിത്തുടങ്ങിയ മരുന്നുവിതരണത്തിന്റെ താളം വീണ്ടും തെറ്റും.
ഉത്തർപ്രദേശ് ആസ്ഥാനമായ കമ്പനിയെയാണ് ഛത്തീസ്ഗഡിൽ ഏപ്രിൽ 12ന് 4 വർഷത്തേക്കു വിലക്കു പട്ടികയിൽ പെടുത്തിയത്. ഛത്തീസ്ഗഡ് മെഡിക്കൽ കോർപറേഷന്റെ വെബ്സൈറ്റിൽ ഈ വിവരം ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അപ്രത്യക്ഷമായി. കേരളത്തിൽ ടെൻഡർ ഉറപ്പിച്ചതു മേയ് 16നാണ്. കഴിഞ്ഞ 12ന് 40% മരുന്നുവിതരണത്തിനുള്ള പർച്ചേസ് ഓർഡറും നൽകി. വിലക്കു പട്ടികയിലുള്ള കമ്പനിക്കാണ് കൂടുതൽ ഓർഡറുകൾ എന്ന വിവരം മേയിൽ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, വെബ്സൈറ്റിൽ ഈ വിവരങ്ങൾ ഇല്ലെന്ന നിലപാടെടുത്താണ് കെഎംഎസ്‌സിഎൽ ടെൻഡർ നടപടികളുമായി മുന്നോട്ടു പോയത്.
ഛത്തീസ്ഗഡിലെ നടപടികളുടെ പേരിൽ കർണാടക മെഡിക്കൽ സർവീസസ് കോർപറേഷൻ കഴിഞ്ഞ ദിവസം ഇതേ കമ്പനിക്കു നൽകിയ 15 ടെൻഡർ റദ്ദാക്കി, പുനർലേലം ചെയ്തു. ഛത്തീസ്ഗഡ് കോർപറേഷൻ സ്വീകരിച്ച നടപടികൾ നിലനിൽക്കുന്നുണ്ടോ എന്ന് അവരോട് വിശദീകരണം ചോദിച്ചതായി കെഎംഎസ്‌സിഎൽ അധികൃതർ വ്യക്തമാക്കി. മറുപടി ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടി ആലോചിക്കും.
English Summary: KMSCL tender row