ADVERTISEMENT

തിരുവനന്തപുരം ∙ സംരക്ഷിത വനപ്രദേ‍ശങ്ങൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥി‍തി ലോലമേഖലയായി ( ഇഎസ്‍സെഡ് ) പ്രഖ്യാപിക്കാൻ രണ്ടര വർഷം മുൻപ് എടുത്ത മന്ത്രിസഭാ തീരുമാനം പുനഃ‍പരിശോധിച്ചതു കർഷക പ്രതി‍ഷേധം ഭയന്ന്. 2019 ഒക്ടോബർ 23 നു ചേർന്ന ഒന്നാം പിണറായി സർക്കാരിന്റെ മന്ത്രിസഭാ യോഗത്തിലാണു വിവാദതീരുമാനം എടുത്തത്. പ്രതിഷേധം ഉയർന്നതിനെ തുടർന്നു ജനവാസമേഖലകൾ പരിസ്ഥി‍തിലോല മേഖലയുടെ പരിധിയിൽ വരാത്ത രീതിയിൽ പരിഷ്കരിച്ചു കേന്ദ്രത്തിനു ശുപാർശ സമർപ്പിച്ചിരുന്നു. എന്നാൽ മൂന്നാഴ്ച മുൻപു സുപ്രീംകോടതി നിർദേശം പുറത്തിറങ്ങിയപ്പോഴാണു സർക്കാരിന്റെ നിലപാടു മാറ്റം ചർച്ചയായത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എടുത്ത തീരുമാനത്തിനെതിരെ ഇപ്പോൾ കോടതിയെ സമീപിക്കുന്ന സർക്കാർ, പരിസ്ഥി‍തി ലോല മേഖല വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താ‍പ്പാണെന്നാണ് പ്രതിപക്ഷ ആരോപണം.

സർക്കാർ ഇതു വരെ ചെയ്തത്

1. വനപ്രദേ‍ശങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്‍ഥിതി ലോലപ്രദേശമായി പ്രഖ്യാപിക്കുമെന്ന് 2019 ഒക്ടോബറിലെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. വിവാദത്തെത്തുടർന്നു തീരുമാനം മാറ്റി.

2. സുപ്രീം കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത മാസം 12 ന് റിവ്യു ഹർജി നൽകാൻ തീരുമാനിച്ചു.

3. മുഖ്യമന്ത്രി പിണറായി വിജയനുമായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തി. വനം മന്ത്രിയുടെ അധ്യക്ഷതയിൽ 3 തവണ അവലോകന യോഗങ്ങൾ നടന്നു. 23 സംരക്ഷിത വനപ്രദേശങ്ങളിൽ പഠനം നടത്താൻ തീരുമാനിച്ചു.

4. ജനവാസ മേഖലകൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും നിയമനിർമാണം നടത്തണമെന്നും കേന്ദ്രമന്ത്രിക്ക് കത്ത്.

ഇനി ചെയ്യേണ്ടത്

1. സുപ്രീംകോടതി നിർദേശത്തിനെതിരെ അപ്പീൽ ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം.

2. ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കണം.

3. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം പ്രധാനമന്ത്രിയെയും കേന്ദ്ര വനം പരിസ്‍ഥിതി മന്ത്രി, കേന്ദ്ര ഉന്നതാധികാര സമിതി (സിഇസി) എന്നിവരെ സന്ദർശിച്ച് സ്ഥിതി ബോധ്യപ്പെടുത്തണം.

4. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് സംസ്ഥാനത്തിന്റെ നിലപാടു സംബന്ധിച്ചു പ്രമേയം പാസാക്കണം.

5. വനവും വന്യജീവികളെയും സംരക്ഷിക്കുന്ന സംസ്ഥാനം എന്ന നിലയിൽ  പരിസ്‍ഥിതിലോല മേഖലയുടെ ആവശ്യം ഇല്ലെന്നും ബോധ്യപ്പെടുത്തണം.

പുനഃപരിശോ‍ധന ഹർജി ; 30 നു യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല (ഇഎസ്‌സെഡ്) നിർബന്ധമാക്കണമെന്ന സുപ്രീംകോടതി നിർദേശത്തിനെതിരെ പുനഃപരിശോ‍ധന ഹർജി നൽകാൻ കേരളം നടപടി തുടങ്ങി. അടുത്ത മാസം 12 നു ഹർജി ഫയൽ ചെയ്യാനാണു തീരുമാനം. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വനം –നിയമ സെക്രട്ടറിമാർ, അഡ്വക്കറ്റ് ജനറൽ എന്നിവരെ സർക്കാർ ചുമതലപ്പെടുത്തി.

പരിസ്ഥിതിലോല മേഖലകൾ പ്രഖ്യാപിക്കുമ്പോൾ ജനവാസമേഖലകളെ പൂർണമായി ഒഴിവാക്കണമെന്ന കേരളത്തിന്റെ അഭിപ്രായം കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര ഉന്നതാധികാര സമിതിയെ (സിഇസി) അറിയിക്കാൻ വനം പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഇഎസ്‌സെഡ് വിഷയത്തിൽ വനം വകുപ്പ് ഇതിനകം സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ 30 ന് വൈകിട്ട് 4 ന് ഓൺലൈൻ യോഗം വിളിച്ചു.

വനം മന്ത്രി എ.കെ.ശശീന്ദ്രൻ, ചീഫ് സെക്രട്ടറി, വനം–നിയമ സെക്രട്ടറിമാർ, വനം മേധാവി, അഡ്വക്കറ്റ് ജനറൽ തുടങ്ങിയവർ പങ്കെടുക്കും. ഇതേസമയം, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ചയ്ക്കു മന്ത്രി എ.കെ.ശശീന്ദ്രൻ സമയം ചോദിച്ചു കത്തെഴു‍തിയിട്ടും പ്രതികരണം ഉണ്ടായിട്ടില്ല.

English Summary: Buffer Zone; Kerala to Approach SC

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com