ADVERTISEMENT

ആര്യങ്കാവ് (കൊല്ലം) ∙ കേരളത്തിലേക്കു കൊണ്ടുവരികയായിരുന്ന ഭക്ഷ്യയോഗ്യമല്ലാത്ത 10750 കി.ഗ്രാം മീൻ ആര്യങ്കാവിൽ പിടികൂടി. വെള്ളി രാത്രി ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ചൂരമത്സ്യം പിടികൂടുന്നത്. 

തമിഴ്നാട്ടിലെ കടലൂരിൽ നിന്നു കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, തിരുവനന്തപുരം ജില്ലയിലെ ആലംകോട്, പത്തനംതിട്ട ജില്ലയിലെ അടൂർ എന്നിവിടങ്ങളിലേക്ക് 3 വാഹനങ്ങളിലായിട്ടാണ് ചൂര മീൻ കൊണ്ടുവന്നത്. മീനിന്റെ ചെകിള പരിശോധയിൽത്തന്നെ പഴകിയതാണെന്ന് കണ്ടെത്തി. തുടർന്ന് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയും നടത്തി. ഫോർമലിൻ, അമോണിയ എന്നിവയ്ക്ക് പുറമേ മറ്റെന്തെങ്കിലും രാസവസ്തു മത്സ്യത്തിൽ ഉപയോഗിച്ചിട്ടുണ്ടോയെന്നു കണ്ടെത്താൻ ലാബിലേക്ക് സാംപിളുകൾ അയച്ചിട്ടുണ്ട്. സംസ്ഥാനത്തു ട്രോളിങ് നിരോധനം ആരംഭിച്ചതു മുതൽ ഇതര സംസ്ഥാനത്തുനിന്നുള്ള മത്സ്യങ്ങളുടെ വരവ് ഏറിയിട്ടുണ്ട്.

പഴകിയ ഭക്ഷണം: 5 ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കി

തിരുവനന്തപുരം ∙  പഴകിയ ഭക്ഷണം പിടിച്ചെടുത്തതിന്റെ പേരിൽ സംസ്ഥാനത്ത് ഇതു വരെ 5 ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കി. 92 എണ്ണം പരിശോധന സമയത്തു തന്നെ അടപ്പിച്ചു.  നഗരസഭാപരിധിയിലെ ഭക്ഷണശാലകളിൽ നടന്ന പരിശോധനകൾ സംബന്ധിച്ച് മന്ത്രി എം.വി.ഗോവിന്ദൻ നൽകിയ കുറിപ്പിലാണ് ഇക്കാര്യം. 

3599 ഭക്ഷണശാലകളിൽ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 545 സ്ഥാപനങ്ങളിൽ നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തു. 1613 ഭക്ഷണശാലകൾക്കു നോട്ടിസ് നൽകി. 627 എണ്ണത്തിനു ആകെ 19.03 ലക്ഷം രൂപ പിഴ ചുമത്തി. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന  131 ഭക്ഷണശാലകൾക്ക് എതിരെ നടപടി സ്വീകരിച്ചു. 

ഗ്രാമപഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഫീൽഡ് പരിശോധന നടക്കുന്നതായും സംസ്ഥാനത്താകെ തുടർപരിശോധന കർശനമാക്കിയതായും മന്ത്രി അറിയിച്ചു.

 

English Summary: Poisoned Fish seized in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com