പരിസ്ഥിതി ലോല മേഖല: നിയമനിർമാണം നടത്തണമെന്ന് മന്ത്രി ശശീന്ദ്രൻ
Mail This Article
തിരുവനന്തപുരം ∙ പരിസ്ഥിതി ലോല മേഖലാ വിഷയത്തിൽ ജനവാസ മേഖലകൾ ഒഴിവാക്കി കിട്ടുന്ന രീതിയിൽ കേന്ദ്ര സർക്കാർ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യമായ നിയമനിർമാണം നടത്തണമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ.
വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല (ഇഎസ് െസഡ്) വേണമെന്ന സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്, മന്ത്രി ശശീന്ദ്രൻ കത്തെഴുതിയത്.
സുപ്രീംകോടതി മുൻപാകെയുള്ള ഗോദവർമൻ തിരുമുൽപ്പാട് കേസിൽ നിരന്തരം വിവിധ ഉത്തരവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഈ വിഷയത്തിൽ വ്യക്തമായ വ്യവസ്ഥകൾ അടങ്ങുന്ന നിയമനിർമാണം നടത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എല്ലാ വന്യജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും ഒരേ മാനദണ്ഡങ്ങൾ ബാധകമാക്കി പരിസ്ഥിതി ലോല മേഖല നിശ്ചയിക്കുന്ന രീതി പാടില്ലെന്നും, ഓരോ സംസ്ഥാനത്തിനും സാഹചര്യങ്ങൾ പരിഗണിച്ച് മേഖല തീരുമാനിക്കണമെന്നും ജനവാസമേഖല ഒഴിവാക്കണമെന്നും കേന്ദ്രമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തിൽ, കേന്ദ്ര മന്ത്രിയെ നേരിട്ടു കണ്ട് സംസ്ഥാന സർക്കാരിന്റെ അപേക്ഷകളും നിർദേശങ്ങളും അറിയിക്കുന്നതിനും കേരളത്തിലെ ജനസാന്ദ്രതയും മറ്റ് പ്രത്യേക സാഹചര്യങ്ങളും ബോധ്യപ്പെടുത്തുന്നതിനും സമയം ചോദിച്ചിരുന്നെങ്കിലും ഇതുവരെ അനുവാദം ലഭിച്ചിട്ടില്ല.
കേരളത്തിന്റെ ആകെ വിസ്തൃതി തന്നെ വളരെ കുറവാണ്, ഇതിൽ 29 ശതമാനത്തിലധികം വനമാണ്. നദികൾ, നിരവധിയായ തടാകങ്ങൾ, കായലുകൾ, നെൽവയലുകൾ, തണ്ണീർത്തടങ്ങൾ എന്നിവ ഉള്ളത് കേരളത്തിന്റെ പ്രത്യേകതയാണ്. ഏതാണ്ട് ആകെ വിസ്തൃതിയുടെ 48 % വരെ പശ്ചിമഘട്ട മലനിരകളാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഈ കാരണങ്ങളാൽ കേരളത്തിൽ ജനവാസത്തിന് യോജിച്ച ഭൂവിസ്തൃതി വളരെ കുറവാണ്. പ്രത്യേക സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് കേരളത്തിലെ വന്യജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും സുപ്രീംകോടതിയുടെ ഉത്തരവിന്റെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary: Saseendran Demand new Law on ESZ