കോഴിക്കോട്ടെ അനധികൃത കെട്ടിട നമ്പർ വിവാദം; 2 ജീവനക്കാർ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ
Mail This Article
കോഴിക്കോട് ∙ കോർപറേഷൻ ഓഫിസിലെ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയ കേസിൽ കോർപറേഷനിലെ 2 ജീവനക്കാരും മുൻ അസി. എൻജിനീയറും ഇടനിലക്കാരും കെട്ടിട ഉടമയും ഉൾപ്പെടെ 7 പേർ അറസ്റ്റിൽ.
6 കെട്ടിടങ്ങളിലെ 16 മുറികൾക്ക് അനധികൃതമായി നമ്പർ അനുവദിച്ച കേസിലാണ് പൊലീസ് അന്വേഷണം. ഇതിൽ ഒരു കെട്ടിടത്തിന് നമ്പർ നൽകിയ സംഭവത്തിലാണ് 7 പേരെ പിടികൂടിയത്. 4 ലക്ഷം രൂപയാണ് ഇടനിലക്കാർക്കും ജീവനക്കാർക്കുമായി ഉടമ നൽകിയതെന്നു പൊലീസ് പറഞ്ഞു.
കരുവിശ്ശേരി പീടികപ്പടി മർക്കസുൽ ഇമാം അഹമ്മദീയ മദ്രസയുടെ മൂന്നാം നിലയ്ക്ക് നമ്പർ അനുവദിച്ച സംഭവത്തിലാണ് കോർപറേഷൻ കെട്ടിട നികുതി വിഭാഗത്തിലെ എൽഡി ക്ലാർക്ക് ചേവരമ്പലം പൊന്നാത്ത് എൻ.പി.സുരേഷ് (56), തൊഴിൽ നികുതി വിഭാഗം എൽഡി ക്ലാർക്ക് വേങ്ങേരി മഠത്തിൽ എം.അനിൽകുമാർ (52), ടൗൺ പ്ലാനിങ് വിഭാഗത്തിൽ നിന്ന് അസി.എൻജിനീയറായി വിരമിച്ച കാരാട് പറമ്പ് പുന്നത്ത് പാറക്കണ്ടി പി.സി.കെ.രാജൻ (61), മദ്രസ മാനേജിങ് ട്രസ്റ്റി കരിക്കാംകുളം അദിൻ ഹൗസിൽ പി.കെ.അബൂബക്കർ സിദ്ദീഖ് (54), ഇടനിലക്കാരായ കരുവിശ്ശേരി അമാനത്ത് എം.യാഷിർ അലി (45), വേങ്ങേരി തടമ്പാട്ടുതാഴം അസിൻ ഹൗസിൽ പി.കെ.ഫൈസൽ അഹമ്മദ് (51), പൊറ്റമ്മൽ മാപ്പിളക്കണ്ടി പറമ്പ് ഇ.കെ.മുഹമ്മദ് ജിഫ്രി (50) എന്നിവരെ ഫറോക്ക് അസി. കമ്മിഷണർ എ.എം.സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
മദ്രസ കെട്ടിടത്തിന്റെ പുതുതായി നിർമിച്ച മൂന്നാം നില അനധികൃതമാണെന്നു കണ്ടെത്തി 2021 നവംബറിൽ കോർപറേഷൻ നോട്ടിസ് നൽകിയിരുന്നു. ഇതിനു പിന്നാലെ ഉടമ മുൻ എൻജിനീയർ രാജനെ സമീപിക്കുകയും ഇടനിലക്കാർ വഴി ജീവനക്കാരെ സമീപിച്ച് അനധികൃത നമ്പർ സ്വന്തമാക്കുകയുമായിരുന്നു.
English Summary: Illegal building number in Kozhikode; investigation