കെഎസ്ആർടിസി 8800 പേർക്കു ശമ്പളം ആയില്ല; നാളെ ചർച്ച
Mail This Article
തിരുവനന്തപുരം ∙ കെഎസ്ആർടിസിയിലെ 8800 ജീവനക്കാർക്കു മേയ് മാസത്തെ ശമ്പളം ഇനിയും വിതരണം ചെയ്തില്ല. മാനേജ്മെന്റിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഇന്നലെ ട്രാൻസ്പോർട്ട് ഭവനിൽ സിഐടിയുവും ടിഡിഎഫും ഭരണവിഭാഗം ഉദ്യോഗസ്ഥരെ അകത്തു വിടാതെ സമരം ചെയ്തു.
സിഎംഡിയുടെ മുറിയുടെ വാതിലിനു മുന്നിൽ സിഐടിയു നേതാക്കൾ രാവിലെ മുതൽ വൈകിട്ടു വരെ ധർണ നടത്തി. എഐടിയുസിയും ബിഎംഎസും സമരരംഗത്താണ്. വരുമാനത്തിൽ നിന്നുള്ള പണം ശമ്പളം നൽകാതെ മറ്റാവശ്യങ്ങൾക്കു ചെലവിടുകയാണെന്നു ട്രേഡ് യൂണിയനുകൾ ആരോപിച്ചു. മന്ത്രി ആന്റണി രാജുവും ട്രേഡ് യൂണിയൻ നേതാക്കളുമായി നാളെ നടക്കുന്ന ചർച്ചയ്ക്കു ശേഷം തുടർ സമരപരിപാടികൾ നിശ്ചയിക്കുമെന്നു യൂണിയനുകൾ അറിയിച്ചു. ജീവനക്കാരുടെ എതിർപ്പു രൂക്ഷമായിരിക്കെ കടുത്ത സമരത്തിലേക്കു പോകാതെ വയ്യെന്ന നിലപാടിലാണു ഭരണപക്ഷത്തുള്ള സിഐടിയുവും ഐഎൻടിയുസിയും.
English Summary: KSRTC salary issue