പ്രവാസിയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതം; പിന്നിൽ ക്വട്ടേഷൻ സംഘം
Mail This Article
കാസർകോട് ∙ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നു പൊലീസ്. തലയ്ക്കേറ്റ ക്ഷതമാണു മരണ കാരണമെന്നാണു പ്രാഥമിക വിവരം. 3 പേരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 16 പേരടങ്ങിയ സംഘമാണു കൊലപാതകക്കേസ് അന്വേഷിക്കുക.
പുത്തിഗെ മുഗു റോഡിലെ നസീമ മൻസിലിലെ അബൂബക്കർ സിദ്ദിഖാണ് (31) കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. മഞ്ചേശ്വരം സ്വദേശിയുമായി ബന്ധപ്പെട്ട് അബൂബക്കർ സിദ്ദിഖിന് വിദേശത്തുണ്ടായ സാമ്പത്തിക ഇടപാടുകളിലെ തർക്കമാണു കൊലപാതകത്തിന് ഇടയാക്കിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മഞ്ചേശ്വരം സ്വദേശിയായ ഇയാളാണ് പൈവളിഗെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത്.
സിദ്ദീഖിനെ ആശുപത്രിയിലെത്തിച്ച ശേഷം പ്രതികൾ കടന്നുകളഞ്ഞ വാഹനം പിന്നീട് ഉപേക്ഷിച്ച നിലയിൽ തലപ്പാടിക്കു സമീപം തൊക്കോട്ട് ഇന്നലെ പുലർച്ചെ കണ്ടെത്തി. ഈ വാഹനത്തിന്റെ ഉടമ ഉൾപ്പെടെയുള്ളവരെയാണു കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത്.
സിദ്ദിഖിനെ ബന്തിയോട് ആശുപത്രിയിൽ എത്തിക്കുന്നതിന് അര മണിക്കൂർ മുൻപെങ്കിലും മരണം സംഭവിച്ചിട്ടുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി. വിവരമറിയിക്കാൻ ആശുപത്രി അധികൃതർ പുറത്തെത്തും മുൻപ് എത്തിച്ചവർ കടന്നു കളഞ്ഞിരുന്നു. ഈ സമയത്ത് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു വാഹനത്തെയും പ്രതികളെയും തിരിച്ചറിഞ്ഞത്.
English Summary: Kumbala murder case updates