ADVERTISEMENT

തിരുവനന്തപുരം ∙ അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ മകളെക്കുറിച്ചു പ്രതിപക്ഷത്തു നിന്നുള്ള മാത്യു കുഴൽനാടൻ നടത്തിയ പരാമർശത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. മകളെക്കുറിച്ചു പറഞ്ഞാൽ താൻ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ മാത്യു കുഴൽനാടൻ കരുതുന്നതെന്നു ചർച്ചയ്ക്കു മറുപടി പറയവേ മുഖ്യമന്ത്രി ചോദിച്ചു.

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ലുസി) ഡയറക്ടർ ജെയ്ക് ബാലകുമാർ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ തന്റെ എക്സാലോജിക് സൊലൂഷൻ സ് കമ്പനിയുടെ വെബ്സൈറ്റിൽ കുറിച്ചിരുന്നു എന്നാണു കുഴൽനാടൻ ആരോപിച്ചത്. 

സ്വപ്ന സുരേഷിന് ഐടി വകുപ്പിനു കീഴിലെ സ്പേസ് പാർക്കിൽ ജോലി ലഭിച്ചതു കൺസൽറ്റൻസി കമ്പനിയായ പിഡബ്ല്യുസി വഴിയാണ് എന്ന ആരോപണം വന്നതിനു പിന്നാലെ വീണയുടെ കമ്പനിയുടെ വെബ്സൈറ്റ് ‘ഡൗൺ’ ആയി. പിന്നീട് ‘അപ്’ ആയപ്പോൾ ഈ പരാമർശം നീക്കിയിരുന്നുവെന്നും കുഴൽനാടൻ പറഞ്ഞു. പിഡബ്ല്യുസി വഴിയാണു സ്വപ്ന സെക്രട്ടേറിയറ്റിൽ എത്തിയത് എന്നതു കൊണ്ടാണു മെന്റർ പരാമർശം മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.

പച്ചക്കള്ളമാണു പറയുന്നതെന്നും പിഡബ്ല്യുസി ഡയറക്ടറെ ഒരു ഘട്ടത്തിലും മെന്ററായി തന്റെ മകൾ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ക്ഷോഭത്തോടെ പ്രതികരിച്ചു. ‘‘അതെല്ലാം മനസ്സിൽ വച്ചാൽ മതി. ആളുകളെ അപകീർത്തിപ്പെടുത്താൻ എന്തും പറയുന്ന സ്ഥിതി ഉണ്ടാകരുത്. 

അസംബന്ധം പറഞ്ഞ് അത് ആവർത്തിക്കാനല്ല ശ്രമിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങളെ കാണണം. വീട്ടിലിരിക്കുന്നവരെ ആക്ഷേപിക്കുന്നതാണോ സംസ്കാരം’’– മുഖ്യമന്ത്രി ചൊടിച്ചു. എന്തും വിളിച്ചു പറയാനുളള സ്ഥലമല്ല നിയമസഭയെന്നും പിണറായി പറഞ്ഞു. ഇടയ്ക്കു വിശദീകരണത്തിനു കുഴൽനാടൻ എഴുന്നേറ്റെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല.

രേഖകൾ ഇന്ന് പുറത്തുവിടും: കുഴൽനാടൻ

സഭയിൽ പറഞ്ഞതിൽ താൻ ഉറച്ചുനിൽക്കുന്നതായും മുഖ്യമന്ത്രി വിരട്ടിയതു കൊണ്ടു പറഞ്ഞതിൽനിന്നു പിന്നോട്ടു പോകില്ലെന്നും നിയമസഭാ മീഡിയ റൂമിലെ വാർത്താ സമ്മേളനത്തിൽ മാത്യു കുഴൽനാടൻ പറഞ്ഞു. ആധാരമായ രേഖകൾ ഇന്നു പുറത്തുവിടുമെന്നും അറിയിച്ചു.

English Summary: Chief Minister angry over remarks against his daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com