ADVERTISEMENT

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ സാക്ഷികളെ സ്വാധീനിച്ചു, തെളിവുകൾ നശിപ്പിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി വിചാരണക്കോടതി ജഡ്ജി ഹണി എം.വർഗീസ് തള്ളി. ഏഴു ദിവസത്തോളം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദപ്രതിവാദങ്ങൾ കേട്ട ശേഷമാണു വിചാരണക്കോടതിയുടെ വിധി.

കേസിന്റെ വിധിപ്പകർപ്പു ലഭിച്ച ശേഷം ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാനാണു പ്രോസിക്യൂഷൻ ഒരുങ്ങുന്നത്. ഹർജി തള്ളുന്നതായി തുറന്ന കോടതിയിൽ കോടതി അറിയിച്ചെങ്കിലും വിശദമായ വിധിപ്പകർപ്പ് പ്രോസിക്യൂഷനു ലഭിച്ചിട്ടില്ല. കേസിന്റെ തുടരന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ഹർജി സമർപ്പിച്ചത്. ഈ കണ്ടെത്തലുകളുടെ നിയമസാധുത സംശയത്തിലാക്കുന്ന വിധിന്യായം ഹൈക്കോടതിയുടെ മുന്നിലെത്തിച്ചു പരിഹാരം തേടാനുള്ള നിയമോപദേശമാണു ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്നത്.

സംവിധായകൻ പി.ബാലചന്ദ്രകുമാ‍ർ കൈമാറിയ ശബ്ദരേഖകളുടെ വെളിച്ചത്തിൽ നടത്തിയ തുടരന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ നിരത്തിയാണു പ്രോസിക്യൂഷൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള വാദം ഉന്നയിച്ചത്. 

മെമ്മറി കാർഡിന്റെ ഫൊറൻസിക് പരിശോധന അനാവശ്യം: പ്രതിഭാഗം

കൊച്ചി ∙ നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ഇന്നു വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണു ഹർജികൾ പരിഗണിക്കുന്നത്. ഫൊറൻസിക് പരിശോധന നടത്തുന്നതു ദിലീപിന്റെ അഭിഭാഷകൻ എതിർത്തു. പ്രോസിക്യൂഷന്റെ ആവശ്യം അനാവശ്യമാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഫൊറൻസിക് ഉദ്യോഗസ്ഥനെ വീണ്ടും വിസ്തരിച്ചാലും കാര്യങ്ങൾ അറിയാമെന്നും ദിലീപിന്റെ അഭിഭാഷകൻ വ്യക്തമാക്കി. 

English Summary: Court rejected prosecution's plea to cancel Dileep's bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com