നായയുടെ കടിയേറ്റ പെൺകുട്ടി വാക്സീൻ എടുത്തിട്ടും മരിച്ചു
Mail This Article
പത്തിരിപ്പാല (പാലക്കാട്) ∙ വളർത്തുനായയുടെ കടിയേറ്റ വിദ്യാർഥിനി പേവിഷ ബാധയുടെ ലക്ഷണങ്ങളുമായി മരിച്ചു. 4 ഡോസ് പ്രതിരോധ വാക്സീനും ആന്റി റാബീസ് സീറവും കുത്തിവച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. മങ്കര മഞ്ഞക്കര പടിഞ്ഞാർക്കര സുഗുണന്റെ മകളും കോയമ്പത്തൂരിൽ ഒന്നാം വർഷ ബിസിഎ വിദ്യാർഥിനിയുമായ ശ്രീലക്ഷ്മി (19) ആണു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. സംഭവത്തെക്കുറിച്ചു റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ ഡയറക്ടർക്കു നിർദേശം നൽകി. പാലക്കാട് ജില്ലാ സർവൈലൻസ് ഓഫിസറുടെ നേതൃത്വത്തിൽ റാപിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ചു വിശദമായ അന്വേഷണം നടത്തും.
മേയ് 30നു കോളജിൽ പോകുമ്പോഴാണ് അയൽവീട്ടിലെ നായ ശ്രീലക്ഷ്മിയെ കടിച്ചത്. ജില്ലാ ആശുപത്രിയിൽ സീറം ഇല്ലായിരുന്നതിനാൽ വാക്സീൻ മാത്രം സ്വീകരിച്ച് അന്നുതന്നെ തൃശൂർ മെഡിക്കൽ കോളജിലേക്കു പോയി. അവിടെ സീറം കുത്തിവച്ചു. രണ്ടും നാലും ഡോസുകൾ ജില്ലാ ആശുപത്രിയിൽ നിന്നും മൂന്നാം ഡോസ് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും സ്വീകരിച്ചു. ഇതിനിടെ, ശ്രീലക്ഷ്മിയെ കടിച്ച നായ വീട്ടുടമസ്ഥനെയും തെരുവുനായയെയും കടിച്ചു. തെരുവുനായ മറ്റു നായ്ക്കളെ കടിച്ചതോടെ വളർത്തുനായയെ തല്ലിക്കൊന്നു.
രണ്ടു ദിവസം മുൻപു പനി ബാധിച്ചതിനെത്തുടർന്നു ശ്രീലക്ഷ്മി മങ്കരയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. നായയുടെ കടിയേറ്റ വിവരം അറിഞ്ഞ ഡോക്ടർ ഗുളികയും വെള്ളവും നൽകിയപ്പോൾ പേവിഷ ബാധയുടെ ലക്ഷണം പ്രകടിപ്പിച്ചു. ഉടൻ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ആശുപത്രിയിൽ എത്തുമ്പോൾ തന്നെ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായിരുന്നുവെന്നു ഡോക്ടർമാർ പറഞ്ഞു.
English Summary: Student dies of rabies after one month of dog bite