വിദേശത്തുള്ള പ്രതിയുടെ മുൻകൂർ ജാമ്യം: ഹർജി ഡിവിഷൻ ബെഞ്ചിന്
Mail This Article
കൊച്ചി ∙ വിദേശത്തുള്ള പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമോ എന്നതടക്കമുള്ള വിഷയങ്ങളിൽ വ്യക്തത തേടി സിംഗിൾ ബെഞ്ച് റഫർ ചെയ്ത ഹർജി ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് 15ലേക്കു മാറ്റി.
വിജയ് ബാബു കേസിൽ മറ്റൊരു സിംഗിൾ ബെഞ്ചിന്റെ പരാമർശം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഡിവിഷൻ ബെഞ്ചിൽ റഫർ ചെയ്തത്. അതേസമയം, ഇന്നലെ സമാന വിഷയത്തിൽ മറ്റൊരു ജാമ്യാപേക്ഷ ജസ്റ്റിസ് ബെച്ചു കുര്യനും ഡിവിഷൻ ബെഞ്ചിന്റെ റഫറൻസിന് അയച്ചു. ഗാർഹിക പീഡനക്കേസിൽ പ്രതി, വിദേശത്തുള്ള കളമശേരി സ്വദേശി മുഹമ്മദ് അനീസിന്റെ ഹർജിയാണ് ഡിവിഷൻ ബെഞ്ചിനു വിട്ടത്.
വിജയ് ബാബു കേസിലെ ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ദമാമിൽ നിന്നു പത്തിന് നാട്ടിലെത്താൻ വിമാനടിക്കറ്റ് എടുത്തിട്ടുണ്ടെന്നു ഹർജിക്കാരൻ വ്യക്തമാക്കി. എന്നാൽ വിജയ് ബാബു കേസിലെ വിധിന്യായത്തിലെ പരാമർശങ്ങളിൽ സംശയം പ്രകടിപ്പിച്ച മറ്റൊരു സിംഗിൾ ബെഞ്ച് ഡിവിഷൻ ബെഞ്ചിന്റെ റഫറൻസിന് അയച്ചിരിക്കുന്നതു കോടതി ചൂണ്ടിക്കാട്ടി.
ജാമ്യാപേക്ഷയിലെ വിഷയം സമാനമായതിനാൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് അയയ്ക്കുകയാണ് ഉചിതമെന്നു വ്യക്തമാക്കിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി.
കോടതിയെ സമീപിക്കാനും വിദേശത്തേക്കു യാത്ര ചെയ്യാനുമുള്ള പൗരന്റെ മൗലികാവകാശത്തിന്റെ വെളിച്ചത്തിൽ ജാമ്യാപേക്ഷ നൽകുമ്പോൾ ഹർജിക്കാരൻ രാജ്യത്ത് ഉണ്ടാകണമെന്നതു നിർബന്ധിതമാണോ എന്നതിലും സിംഗിൾ ബെഞ്ച് നേരത്തെ റഫർ ചെയ്ത വിഷയങ്ങളിലും ഉത്തരവ് തേടിയാണു ഹർജി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചത്.
Content Highlight: Vijay Babu