എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു: പ്രതി ‘ഇരുട്ടിൽത്തന്നെ’
Mail This Article
തിരുവനന്തപുരം∙ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.ദിനിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘത്തെ നിയോഗിച്ചു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെ നേരിട്ടു മേൽനോട്ടം വഹിക്കും.
പ്രധാന റോഡിൽനിന്നു കുന്നുകുഴി ഭാഗത്തേക്കു പോകുന്ന വഴിയിലുള്ള എകെജി സെന്റർ ഗേറ്റിന്റെ കോൺക്രീറ്റ് തൂണിന്മേലാണു സ്ഫോടക വസ്തു വീണു പൊട്ടിത്തെറിച്ചത്. ഈ ഗേറ്റിൽ വച്ചിരുന്നതും പ്രതി സ്കൂട്ടറിൽ തിരികെ പോയ വഴിയിൽ നിന്നുള്ളതുമായ 30 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും വ്യക്തമല്ല. അടുത്ത ജംക്‌ഷനിൽനിന്നു ഗവ.ലോ കോളജിലേക്കു പോകുന്ന റോഡിലെ ക്യാമറയിലും പ്രതി കടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്.
സ്ഥലത്തെക്കുറിച്ചു കൃത്യമായ അറിവുള്ളയാളാണ് അക്രമത്തിനു പിന്നിലെന്നു പൊലീസ് കരുതുന്നു. പ്രതി നഗരത്തിൽ തന്നെയുണ്ടെന്നാണു സൂചന. ലഭ്യമായ സിസിടിവി ദൃശ്യം അനുസരിച്ച്, പ്രതി ആദ്യം ബൈക്കിൽ സ്ഥലം നിരീക്ഷിച്ചു മടങ്ങിപ്പോകുന്നതു കാണാം. പിന്നീടു തിരിച്ചുവന്നാണു സ്ഫോടക വസ്തു എറിയുന്നത്. സ്ഫോടക വസ്തു എറിഞ്ഞ രീതി നോക്കുമ്പോൾ ഇത്തരം വസ്തുക്കൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചയാളാണെന്ന സംശയം പൊലീസിനുണ്ട്.
എകെജി സെന്ററിന്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന 7 പൊലീസുകാർ പ്രധാനഗേറ്റിലായിരുന്നു. 25 മീറ്റർ അപ്പുറത്തു സ്ഫോടനം ഉണ്ടായിട്ടും ഇൗ പൊലീസ് സംഘം പ്രതിയെ പിന്തുടർന്നില്ല. ഇവർ ശ്രമിച്ചിരുന്നെങ്കിൽ പ്രതിയെക്കുറിച്ച് എന്തെങ്കിലും തുമ്പു ലഭിക്കുമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇവരുടെ പൊലീസ് വാൻ റോഡിന് എതിർവശത്തു തന്നെ പാർക്ക് ചെയ്തിരുന്നുവെന്നു സ്പെഷൽ ബ്രാഞ്ചും റിപ്പോർട്ട് ചെയ്തു.
എകെജി സെന്ററിലെ ജീവനക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 436, സ്ഫോടക വസ്തു ആക്ട് 3 (എ) വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. എകെജി െസന്ററിൽ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സന്ദർശിച്ചു.
English Summary: Accused in AKG centre attack case not yet caught