ഓഫിസ് ആക്രമിച്ച കുട്ടികളോട് ക്ഷമിക്കുന്നു: രാഹുൽ ഗാന്ധി
Mail This Article
കൽപറ്റ ∙ എംപി ഓഫിസ് ആക്രമിച്ച സംഭവം നിർഭാഗ്യകരമാണെന്നും അതു ചെയ്തതു കുട്ടികളായതിനാൽ അവരോടു ക്ഷമിക്കുന്നുവെന്നും രാഹുൽ ഗാന്ധി എംപി. എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച എംപി ഓഫിസിൽ എത്തിയതായിരുന്നു രാഹുൽ ഗാന്ധി. ഓഫിസ് ആക്രമിച്ച കുട്ടികളോടു ദേഷ്യമോ ശത്രുതയോ ഇല്ല. ഇത്തരമൊരു പ്രവൃത്തിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവർക്ക് അറിവില്ലായിരിക്കും. എംപി ഓഫിസ് വയനാട്ടിലെ ജനങ്ങളുടേതു കൂടിയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇവിടെ കുട്ടികൾ ചെയ്തതു നല്ല കാര്യമല്ല. നിരുത്തരവാദപരമായ തരത്തിലായിരുന്നു അവരുടെ പ്രതികരണം. ഓഫിസ് എത്രയും വേഗം തുറന്നു വീണ്ടും പ്രവർത്തനമാരംഭിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, എഐസിസി അംഗം ഉമ്മൻചാണ്ടി എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
ഇന്ത്യയിലെ സാമൂഹികാന്തരീക്ഷം മോശമാക്കിയതിന്റെ ഉത്തരവാദിത്തം രാജ്യം ഭരിക്കുന്നവർക്കാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ബിജെപിയും ആർഎസ്എസുമാണ് രാജ്യത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം ഉണ്ടാക്കിയതെന്നും രാഹുൽ പറഞ്ഞു.
English Summary: Rahul Gandhi's response on Kalpetta MP office attack