മൃഗങ്ങൾ തിന്നും; ‘മധുരകൃഷി’ വേണ്ടെന്ന് കൃഷിവകുപ്പ്
Mail This Article
മലപ്പുറം ∙ വന്യജീവികൾ നാട്ടിലിറങ്ങുന്നതു തടയാൻ, വന്യജീവികളെ ആകർഷിക്കുന്ന വിളകൾ കൃഷി ചെയ്യുന്നത് ഒഴിവാക്കണമെന്ന വിചിത്ര നിർദേശവുമായി കൃഷി വകുപ്പ്. വാഴ, പച്ചക്കറികൾ, തേങ്ങ, അടയ്ക്ക, പൈനാപ്പിൾ, ചക്ക തുടങ്ങിയവയുടെ കൃഷി ഒഴിവാക്കണമെന്നാണു നിർദേശം. ഇക്കാര്യത്തിൽ കർഷകരെ ബോധവൽക്കരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നു മലപ്പുറം കൃഷി ഡപ്യൂട്ടി ഡയറക്ടർ ജില്ലയിലെ എല്ലാ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും കത്തയച്ചു.
വന്യമൃഗശല്യം കൂടുതലുള്ള ഓരോ സ്ഥലത്തും ഏതെല്ലാം വിളകളാണു മാറ്റേണ്ടത് എന്നതിന്റെ വിവരവും പ്രദേശം തിരിച്ചു നൽകിയിട്ടുണ്ട്. വന്യമൃഗങ്ങളെ ആകർഷിക്കാത്ത ജാതി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെയും മറ്റും കൃഷികളാണു ബദലായി പരിഗണിക്കുന്നത്.
കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ഏകോപന സമിതിയുടെ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പുതിയ നിർദേശമെന്ന് കത്തിൽ സൂചിപ്പിക്കുന്നു. അതേസമയം, കൃഷിക്കാരുടെ കൂടി അഭിപ്രായം സ്വീകരിച്ച ശേഷമേ ഇക്കാര്യത്തിൽ മുന്നോട്ടുപോകൂവെന്നാണ് അധികൃതർ പറയുന്നത്.
English Summary: Agriculture department statement