ഇടതു വിരോധമുള്ളവരെ ഒന്നിപ്പിച്ചു നിർത്താനുള്ള ഗൂഢനീക്കം: സിപിഎം
Mail This Article
തിരുവനന്തപുരം∙ ഇടതുപക്ഷ വിരോധം പുലർത്തുന്ന എല്ലാ ആളുകളെയും ഗ്രൂപ്പുകളെയും യോജിപ്പിച്ചു നിർത്താനുള്ള സംഘടിത നീക്കത്തിന്റെ ഭാഗമാണ് എകെജി സെന്ററിനു നേരെ നടന്ന അക്രമമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
പാർട്ടി സഖാക്കളെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. പാർട്ടി ഓഫിസുകൾ ആക്രമിക്കുക, പതാകകൾ കത്തിക്കുക, മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കുക, പാർട്ടി കേന്ദ്രം തന്നെ ആക്രമിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. വിപുലമായ പ്രതിഷേധം സമാധാനപരമായി സംഘടിപ്പിക്കാൻ സെക്രട്ടേറിയറ്റ് നിർദേശിച്ചു.
സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യത്തോടെ വികസന പ്രവർത്തനങ്ങൾ തടയുന്നതിന് അക്രമങ്ങൾ സംഘടിപ്പിക്കുകയാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന സ്വർണക്കടത്തു കേസ് പ്രതിയുടെ നുണക്കഥകൾ ഇതിന്റെ തുടർച്ചയാണ്.
സിപിഎമ്മിന്റെ സംസ്ഥാന കേന്ദ്രം ആക്രമിക്കപ്പെട്ടിട്ടും തള്ളിപ്പറയാൻ യുഡിഎഫ് തയാറായിട്ടില്ല. അക്രമികളെ ന്യായീകരിക്കുന്ന വിധമാണ് കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയെന്നും സിപിഎം ആരോപിച്ചു.
∙ ‘കേരളത്തെ കലാപഭൂമിയാക്കി, ക്രമസമാധാനനില തകർന്നുവെന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ തുടർച്ചയാണ് എകെജി സെന്ററിനു നേരെ നടന്ന അക്രമം. യുഡിഎഫ്, ബിജെപി കൂട്ടുകെട്ട് നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ ജനങ്ങൾ സമാധാനപരമായി ചെറുക്കും.’ – കോടിയേരി ബാലകൃഷ്ണൻ,
സിപിഎം സംസ്ഥാന സെക്രട്ടറി
∙ ‘ആക്രമണം വൻ ഗൂഢാലോചനയുടെ ഭാഗമാണ്. സിപിഎമ്മിനും എൽഡിഎഫിനുമെതിരായുള്ള ആസൂത്രിത നീക്കം. നാട്ടിൽ അരാജകത്വം സൃഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യം.’ – കാനം രാജേന്ദ്രൻ, സിപിഐ സംസ്ഥാന സെക്രട്ടറി
English Summary: CPM comment on Blast near AKG Centre