ആവിക്കൽ തോട് മാലിന്യസംസ്കരണ പ്ലാന്റിനെതിരായ സമരത്തിൽ സംഘർഷം; ലാത്തിച്ചാർജ്
Mail This Article
കോഴിക്കോട്∙ ആവിക്കൽ തോടിനു സമീപം ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമര സമിതി പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ്. കല്ലേറും ഗ്രനേഡ് പ്രയോഗവുമടക്കം പ്രദേശത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നു. സമരസമിതി പ്രവർത്തകരായ 17 പേർക്കും 5 പൊലീസുകാർക്കും ഒരു മാധ്യമ പ്രവർത്തകനും പരുക്കേറ്റു. 4 തവണ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഷെല്ലുകൾ ദേഹത്തു പതിച്ചാണ് പലർക്കും പരുക്കേറ്റത്.
ഇന്നലെ രാവിലെ 7 മുതൽ പൊലീസും സമര സമിതിക്കാരും തമ്മിൽ നേരിയ വാക്കേറ്റങ്ങളുണ്ടായിരുന്നു. റോഡിൽ മാർഗ തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചവരെ പൊലീസ് അടിച്ചോടിച്ചു. പുതിയകടവ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം മാർഗതടസ്സം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് സമര സമിതി ട്രഷറർ ആഷിഖിനു പൊലീസ് ലാത്തിയടിയേറ്റു. ആഷിഖിന്റെ ഫോൺ പിടിച്ചു വാങ്ങിയതായും പരാതിയുണ്ട്. പതിനൊന്നരയോടെ സമര സമിതിയുടെ നേതൃത്വത്തിൽ പ്രകടനം നടക്കവേ പൊലീസ് ലാത്തിവീശി. പൊലീസിന്റെ ബാരിക്കേഡുകളെടുത്ത് സമരക്കാർ തോട്ടിലെറിഞ്ഞു. പൊലീസ് പിന്തുടർന്നെങ്കിലും ഇവർ ആവിക്കൽ തോട്ടിൽ ചാടി കടന്നുകളഞ്ഞു.
പ്രകോപനമില്ലാതെ പൊലീസ് ലാത്തി വീശുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതേസമയം പൊലീസിനു നേരെ കല്ലെറിഞ്ഞതോടെയാണ് ലാത്തിവീശിയതെന്ന് പൊലീസുകാർ പറയുന്നു. സമരക്കാരല്ല പ്രകടനത്തിൽ നുഴഞ്ഞുകയറിയവരാണ് കല്ലേറിഞ്ഞതെന്നു സമര സമിതിക്കാർ പറഞ്ഞു. ജനസാന്ദ്രതയേറിയ പ്രദേശത്ത് ശുചിമുറി മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ മാസങ്ങളായി പ്രതിഷേധം നടക്കുകയാണ്. ഇന്നലെ സമരസമിതി നേതൃത്വത്തിൽ പ്രദേശത്തെ 3 വാർഡുകളിൽ നടത്തിയ ഹർത്താൽ പൂർണമായിരുന്നു.
English Summary: Police lathi charge against Avikkal sewage plant protestors