ADVERTISEMENT

തിരുവനന്തപുരം ∙ എകെജി സെന്ററിൽ സ്ഫോടക വസ്തു എറിഞ്ഞ പ്രതിയെ 2 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനാകാതെ പൊലീസ്. അതേസമയം, സ്ഫോടക വസ്തു എറിഞ്ഞ വ്യക്തിക്കു മറ്റൊരാളുടെ സഹായം ലഭിച്ചതായി പൊലീസ് കരുതുന്നു. ബോംബെറിഞ്ഞ വ്യക്തിക്ക് മറ്റൊരു ഇരുചക്രവാഹനത്തിൽ എത്തിയ ഒരാൾ വഴിയിൽവച്ച് ഒരു പൊതി കൈമാറുന്നതു പൊലീസ് സിസിടിവി ദൃശ്യങ്ങളിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. 

പൊതിയിൽ സ്ഫോടകവസ്തുവായിരുന്നുവെന്നാണു പൊലീസ് നിഗമനം. സ്ഫോടക വസ്തു എറിഞ്ഞ വ്യക്തി ചുവന്ന സ്കൂട്ടറിൽ ആദ്യം സ്ഥലത്തെത്തി നിരീക്ഷണം നടത്തി മടങ്ങുന്നതും പിന്നീടു വീണ്ടും വന്ന് എറിയുന്നതും ദൃശ്യങ്ങളിലുണ്ട്. 

കുന്നുകുഴി ഭാഗത്തു നിന്നാണ് അക്രമി എകെജി സെന്ററിനു സമീപം എത്തിയത്. സ്ഫോടക വസ്തു വലിച്ചെറിഞ്ഞശേഷം അതേ വഴി മടങ്ങി. ഇയാൾ സ്കൂട്ടറിൽ ലോ കോളജ്, തേക്കുംമൂട് വഴി കോസ്മോ ആശുപത്രിക്കു സമീപം പൊട്ടക്കുഴി ജംക്‌ഷൻ വരെ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ആ സമയം മറ്റൊരു ബൈക്ക് യാത്രക്കാരനും കുന്നുകുഴി ഭാഗത്തേക്കു വേഗം കുറച്ചു പോയതായി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 

ഇതിനിടെ, എകെജി സെന്ററിന് കല്ലെറിയുമെന്ന് അഞ്ചു ദിവസം മുൻപ്  ഫെയ്സ്ബുക് പോസ്റ്റ് ഇട്ട അന്തിയൂർക്കോണം സ്വദേശി റിജു സച്ചുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കലാപാഹ്വാനമുൾപ്പെടെ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ഇയാൾക്ക്  പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. 

എകെജി സെന്ററിൽ പ്രധാന കവാടത്തിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന 8 പൊലീസുകാരുടെ വീഴ്ചയും സ്പെഷൽ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. സ്ഫോടക വസ്തു എറിഞ്ഞു മടങ്ങിയ അക്രമിയെ പൊലീസുകാർ പിന്തുടരാനോ പിടിക്കാനോ ശ്രമിച്ചില്ല. ആ സമയം പൊലീസ് വാഹനവും അവിടെയുണ്ടായിരുന്നു. 

അക്രമി മടങ്ങിപ്പോയ റോഡിലെ സിസിടിവി ദൃശ്യങ്ങൾ  പരിശോധിക്കുകയാണ്. സ്കൂട്ടറിന്റെ നമ്പറോ പ്രതിയുടെ മുഖമോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. 

English Summary: Accused gets help of another person for AKG Centre Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com