കൊച്ചി∙ ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ ശക്തമായ കടൽക്ഷോഭം. ആന്ത്രോത്ത് ദ്വീപിലുണ്ടായ കൊടുങ്കാറ്റിൽ വീടുകളും ഓഫിസുകളും പള്ളിയും ഉൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങളിൽ വെള്ളം കയറി. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്ത് വൈദ്യുതി ബന്ധം വിഛേദിച്ചു. ആന്ത്രോത്ത് ഡപ്യൂട്ടി കലക്ടറുടെ മേൽനോട്ടത്തിൽ പൊലീസും നാട്ടുകാരും സുരക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
തലസ്ഥാന ദ്വീപായ കവരത്തിയുടെ കിഴക്കൻ ഭാഗങ്ങളിലും ശക്തമായ കടലാക്രമണമാണ്. കിഴക്കൻ ജെട്ടിയിൽ ഉയർന്നുവന്ന കൂറ്റൻ തിരമാലകൾ കടൽപ്പാറകളുടെ വലിയ കഷണങ്ങൾ കരയിലേക്ക് അടിച്ചു കയറ്റി. മുൻകരുതൽ നടപടിയുടെ ഭാഗമായി കിഴക്കൻ ജെട്ടിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു.
ഇന്നും നാളെയും ലക്ഷദ്വീപ് തീരത്തു മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ലക്ഷദ്വീപ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി.
English Summary: Flood in Lakshadweep