ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങളുമായി പി.സി.ജോർജ്. 2012 മുതൽ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെയും രാഷ്ട്രീയ നീക്കങ്ങളെയും നിയന്ത്രിക്കുന്നത് വിവാദ വ്യവസായി ഫാരിസ് അബൂബക്കർ ആണെന്നു ജോർജ് പറഞ്ഞു. സോളർ കേസിലെ പ്രതി നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായ ജോർജ് കോടതിയിൽനിന്നു ജാമ്യം നേടി പുറത്തിറങ്ങിയശേഷമാണ് ആരോപണങ്ങളുന്നയിച്ചത്.

2016 മുതൽ അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫാരിസ് അബൂബക്കറുമായുള്ള സാമ്പത്തിക ഇടപാടുകൾക്കു വേണ്ടിയാണോ പിണറായി വിജയൻ തുടർച്ചയായി അമേരിക്ക സന്ദർശിക്കുന്നതെന്ന് കേന്ദ്ര സർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷിക്കണമെന്നു ജോർജ് ആവശ്യപ്പെട്ടു. 

pc arrest rinkuraj photo
പീഡനക്കേസിൽ ആരോപണ വിധേയനായ പി.സി.ജോർജിനെ തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നിന്ന് മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്യുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

കോവളം കൊട്ടാരം രവി പിള്ളയ്ക്കു വിട്ടുകൊടുത്തതിന്റെ പ്രത്യുപകാരമായാണു മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് അദ്ദേഹത്തിന്റെ കമ്പനിയിൽ സിഇഒ ആയി ജോലി നൽകിയത്. വീണ സ്വന്തം കമ്പനി രൂപീകരിച്ച ശേഷം വന്നുചേർന്ന വൻ നിക്ഷേപങ്ങളുടെ സ്രോതസ്സ് ഇഡി അന്വേഷിക്കണം. ആ കമ്പനിയിലെത്തിയ പണത്തിന്റെ നല്ലൊരു പങ്ക് അമേരിക്കയിൽ ഫാരിസ് അബൂബക്കറിന്റെ ബെനാമി അക്കൗണ്ടിലേക്കാണോ പോയതെന്നു സംശയിക്കുന്നു. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിക്കാരനായ പിണറായി വിജയന്റെ സാമ്പത്തിക ഇടപാടുകൾ മുഴുവൻ നടന്നിട്ടുള്ളത് വീണയുടെ അക്കൗണ്ടിലൂടെയാണെന്നു സംശയിക്കുന്നു. 

അദാനി ഗ്രൂപ്പ് വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും ഏറ്റെടുത്തതിനെ ആദ്യം എതിർത്ത പിണറായി വിജയൻ ഇപ്പോൾ എല്ലാ ഒത്താശയും ചെയ്യുന്നതിനു പിന്നിലും അഴിമതിയുണ്ടാകും. 

വീണാ വിജയന്റെ കമ്പനിയുടെയും വ്യക്തിപരവുമായ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. ഡേറ്റ കച്ചവടത്തിൽ സർക്കാരിന്റെ ഇടനിലക്കാരി വീണയാണെന്നു സംശയിക്കുന്നു. വി.എസ്.അച്യുതാനന്ദൻ സജീവമായിരുന്നെങ്കിൽ ഇവരെയെല്ലാം അടിച്ചോടിച്ചേനെ എന്നും പി.സി.ജോർജ് പറഞ്ഞു. ഇതൊക്കെ പുറത്തു പറയാൻ പോകുന്നുവെന്നു മനസ്സിലാക്കിയാണു പിണറായി വിജയൻ കള്ളക്കേസുണ്ടാക്കി തന്നെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

English Summary: PC George's allegations against CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com