അനിതയുടെ വയറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ഇരട്ടക്കുട്ടികൾ?
Mail This Article
കോഴഞ്ചേരി (പത്തനംതിട്ട) ∙ മരിച്ച യുവതിയുടെ വയറ്റിൽ മരിച്ച നിലയിൽ ഇരട്ടക്കുട്ടികളായിരുന്നുവെന്നു കുടുംബാംഗങ്ങൾ. പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. മല്ലപ്പുഴശേരി കുഴിക്കാല കുറുന്താർ സെറ്റിൽമെന്റ് കോളനിയിൽ അനിത (28) മരിച്ച കേസിൽ ഭർത്താവ് കുറുന്താർ ജ്യോതി നിവാസിൽ എം. ജ്യോതിഷിനെ (31) ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒന്നര വയസ്സുള്ള ആദ്യകുട്ടിക്ക് ജന്മനാൽതന്നെ ഹൃദയത്തിനു തകരാറുണ്ടായിരുന്നു. വിദഗ്ധ ചികിത്സ നൽകണമെന്നു ഡോക്ടർമാർ ജ്യോതിഷിനോട് നിർദേശിച്ചെങ്കിലും അക്കാര്യം ഭാര്യയെപ്പോലും അറിയിക്കാതെ മറച്ചുവച്ചതായി അനിതയുടെ വീട്ടുകാർ പറയുന്നു. ഇപ്പോൾ രോഗം മൂർഛിച്ച് ആ കുട്ടിയും മരണത്തോടു മല്ലടിക്കുന്ന അവസ്ഥയിലാണ്.
ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് ഒന്നര ലക്ഷത്തോളം രൂപ വേണ്ടതിനാൽ അതിനുള്ള ഓട്ടത്തിലാണ് ബന്ധുക്കൾ. കുട്ടി ജനിച്ചപ്പോൾ തന്നെ ആറുമാസത്തിനുള്ളിൽ വിദഗ്ധ ചികിത്സ നൽകണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നത്. എന്നാൽ ഈ വിവരം അനിതയോടു പോലും മറച്ചു വച്ചുവെന്നാണ് ആക്ഷേപം.
ആദ്യ കുഞ്ഞ് ജനിച്ച് അധികം വൈകാതെ ഭാര്യ വീണ്ടും ഗർഭിണിയായത് പുറത്തറിയാതിരിക്കാനും ഗർഭം അലസിപ്പിക്കാനും വേണ്ടി ചില ദ്രാവകങ്ങൾ ജ്യോതിഷ് ഭാര്യയ്ക്ക് നൽകിയിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. ഇതേ തുടർന്നാണ് യുവതിക്ക് വയറ്റിൽ അണുബാധയുണ്ടായത്. വിദഗ്ധ ചികിത്സ നൽകണമെന്നു ഡോക്ടർമാർ നിർദേശിച്ചിരുന്നെങ്കിലും യുവാവ് അനുസരിച്ചില്ല. 2 മാസത്തോളം കുഞ്ഞ് വയറ്റിൽ കിടന്നതിനാൽ യുവതിക്കു ശരീരമാകെ അണുബാധയുണ്ടായി. ഭാര്യയെ ആശുപത്രിയിൽ എത്തിച്ച ശേഷം യുവാവ് മുങ്ങി. ചികിത്സയ്ക്കായി പലരോടും പണം കടം വാങ്ങിയെങ്കിലും ആ പണം സ്വന്തം ആവശ്യത്തിനു വേണ്ടി ഉപയോഗിച്ചു. ജൂൺ 28നാണ് അനിത മരിച്ചത്.
English Summary: Anitha death case