ADVERTISEMENT

തിരുവനന്തപുരം ∙ എകെജി സെന്റർ ആക്രമിച്ച സംഭവത്തിൽ ഇരകളായതു കോൺഗ്രസാണെന്നും ആരാണ് ആക്രമണം നടത്തിയതെന്നു കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഭീതിയും വെപ്രാളവും കൊണ്ടു മുഖ്യമന്ത്രിയുടെ ഓഫിസ് ഈയിടെ ചെയ്യുന്നതെല്ലാം വിവേകശൂന്യമായ കാര്യങ്ങളാണെന്നും തൊട്ടതെല്ലാം പാളിപ്പോവുകയാണെന്നും അടിയന്തര പ്രമേയ ചർച്ചയിൽ സതീശൻ പറഞ്ഞു. 

സ്വന്തം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെട്ടപ്പോൾ അത് ആഘോഷമാക്കി മാറ്റുന്നത് എതു വിഷയത്തിൽ നിന്നു ശ്രദ്ധ മാറ്റാനാണ്? ഒരു മാസത്തിനിടെ കോൺഗ്രസ് ഓഫിസുകൾ 3 തവണ ആക്രമിച്ചു. എകെജി സെന്ററിനും കോട്ടയം ഡിസിസി ഓഫിസിനും നേർക്ക് ആക്രമണം നടക്കുമ്പോൾ പൊലീസ് കാവലുണ്ടായിരുന്നു. എകെജി സെന്ററിന്റെ ചുമതല സ്ട്രൈക്കേഴ്സ് ടീമിനാണ്. അവർ നോക്കി നിൽക്കുമ്പോൾ എങ്ങനെ സ്ഫോടകവസ്തു എറിഞ്ഞു? എങ്ങനെ പ്രതി രക്ഷപ്പെട്ടു? 

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഈ ആക്രമണത്തിന് അര മണിക്കൂർ മുൻപേ പുറപ്പെട്ടിരുന്നോ എന്ന സംശയമുണ്ട്. അതു ചെയ്തതു കോൺഗ്രസാണെന്നു കേസ് അന്വേഷിക്കും മുൻപേ പറഞ്ഞത് എങ്ങനെയാണ്? എകെജി സെന്റർ കുലുങ്ങിയെന്നു പി.കെ.ശ്രീമതി പറഞ്ഞത് കലാപ ആഹ്വാനമായിരുന്നു. അമ്പലപ്പുഴ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ‘കയ്യും വെട്ടും..കാലും വെട്ടും.. തലയും വെട്ടും ആ തലയിൽ ചെങ്കൊടി കുത്തിത്താഴ്ത്തും’ എന്നൊക്കെയാണു മുദ്രാവാക്യം വിളിച്ചത്. സാധാരണക്കാരുടെ തല വെട്ടി കുത്തിത്താഴ്ത്താനുള്ളതാണോ ചെങ്കൊടി?  ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് മുദ്രാവാക്യവുമായി ഇതിന് എന്താണു വ്യത്യാസം? 

രാഹുൽ ഗാന്ധിയുടെ ഓഫിസിൽ ഗാന്ധിച്ചിത്രം തകർത്ത സംഭവം അന്വേഷിക്കാൻ എഡിജിപി തിരുവനന്തപുരം വിടും മുൻപ് മുഖ്യമന്ത്രി തന്നെ പറഞ്ഞു അതു ചെയ്തതു കോൺഗ്രസാണെന്ന്. എഡിജിപിയോ എസ്പിയോ ഇതിനു വിരുദ്ധമായ റിപ്പോർട്ട് കൊടുക്കുമോ? രാഹുലിന്റെ മുറിയിലേക്ക് എസ്എഫ്ഐക്കാരെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ തള്ളിക്കയറ്റി വിടുന്ന ദൃശ്യം കോൺഗ്രസ് പൊലീസിനു കൈമാറിയിട്ടുണ്ട്. കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച കേസിലെ പ്രതി രണ്ടാഴ്ച മുൻപു പൊലീസ് സ്റ്റേഷനിൽ കയറി എസ്ഐയുടെ കസേരയിലിരുന്ന് എഎസ്ഐയുടെ തൊപ്പി തലയിൽ വച്ച ആളാണെന്നും സതീശൻ ആരോപിച്ചു.

∙ പി.സി.വിഷ്ണുനാഥ്: ദിവസങ്ങൾ കഴിഞ്ഞിട്ടും അക്രമിയെ പിടികൂടാനായിട്ടില്ല. എകെജി സെന്റർ ആക്രമിക്കപ്പെട്ടതിന്റെ പേരിൽ ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുകയാണ്.  

∙ കെ.പി.എ.മജീദ്: എകെജി സെന്ററിനു കാവൽ നിന്ന പൊലീസ് നിരുത്തരവാദപരമായി പെരുമാറിയി‌ട്ട് സർക്കാർ നടപടിയെടുത്തില്ല. രാഷ്ട്രീയ വിവാദങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനായിരുന്നു ഈ ആക്രമണം എന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റം പറയാനാകില്ല.

∙ റോജി എം.ജോൺ: എകെജി സെന്റർ ആക്രമിച്ചത് കോൺഗ്രസാണെന്ന് 5 മിനിറ്റിനകം കണ്ടുപിടിച്ച ഇ.പി.ജയരാജനെ ലോകത്തെ പ്രമുഖ അന്വേഷണ ഏജൻസികൾ സേവനത്തിനായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. എകെജി സെന്റർ ആക്രമിച്ചത് ബിജെപിയാണെന്നോ എസ്ഡിപിഐ ആണെന്നോ ഒരു സിപിഎമ്മുകാരനും തോന്നുന്നില്ല.

∙ അനൂപ് ജേക്കബ്: സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു. പൊലീസ് സിപിഎമ്മിന്റെ രാഷ്ട്രീയ ഉപകരണമായി മാറി.

∙ കെ.കെ.രമ: എകെജി സെന്റർ ആക്രമണം ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. ചോദ്യങ്ങൾക്കു മറുപടി പറയാതെ മുഖ്യമന്ത്രി ക്ഷുഭിതനാകുന്നു. കള്ളൻ കപ്പലിൽ തന്നെയാണ്. അതിന്റെ കപ്പിത്താൻ ആരെന്നു മാത്രമേ അറിയാനുള്ളൂ.

English Summary: V.D. Satheesan speech in Kerala Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com