ഷാജ് കിരണിനെ പ്രതി ചേർക്കാൻ ഇഡിക്ക് നിയമോപദേശം
Mail This Article
കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രഹസ്യമൊഴി നൽകിയ സ്വപ്ന സുരേഷിനെ സ്വാധീനിച്ചു മൊഴിമാറ്റിക്കാൻ ശ്രമിച്ച കേസിൽ ഷാജ് കിരണിനെ പ്രതി ചേർക്കാവുന്നതാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നിയമോപദേശം ലഭിച്ചു. ഇതുസംബന്ധിച്ച ചോദ്യം ചെയ്യലിൽ വസ്തുതകൾ മറയ്ക്കാൻ ഷാജ് കിരൺ ശ്രമിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
സ്വപ്നയെ വിളിക്കാൻ ഷാജ് കിരൺ ഉപയോഗിച്ച ഫോണിലെ ഡിജിറ്റൽ തെളിവുകൾ ഷാജ് കിരൺ നശിപ്പിച്ചതായുള്ള നിഗമനത്തിലാണ് ഇഡി. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകാൻ ഷാജ് തയാറായിട്ടില്ല. ഫോണുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ‘അതു ക്രൈംബ്രാഞ്ചിനു കൈമാറി’യെന്ന മറുപടിയാണ് ഷാജ് നൽകുന്നത്. എന്നാൽ ഫോൺ കൈമാറിയതിനുള്ള രേഖകൾ ഹാജരാക്കിയിട്ടില്ല. അന്വേഷണം വഴിതെറ്റിക്കാൻ ഷാജ് ബോധപൂർവം ശ്രമിക്കുന്നതായുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം. 12നു വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
ഷാജിന്റെ ആദ്യ മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനാണ് ഇഡിക്കു ലഭിച്ച നിയമോപദേശം. ഷാജ് കിരണിനെതിരെ വ്യക്തമായ തെളിവുകൾ നൽകിയാണു സ്വപ്ന പരാതിപ്പെട്ടിരിക്കുന്നത്. സ്വപ്നയുടെ മൊഴികളിലും കേസിൽ ഷാജിന്റെ പങ്കാളിത്തം അടിവരയിടുന്നുണ്ട്.
English Summary: Legal opinion to Enforcement Directorate to add Shaj Kiran as accused