ADVERTISEMENT

ചെന്നൈ ∙ ജനപ്രിയ മലയാള സിനിമയുടെ നവോത്ഥാന കാലത്തെ വേറിട്ട പ്രണയനായകന് വിട. മലയാളികൾക്കു പ്രിയങ്കരനായ നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10നു ചെന്നൈ ന്യൂ ആവഡി റോഡിലെ വൈദ്യുത ശ്മശാനത്തിൽ. ചെന്നൈ കിൽപ്പോക്കിലെ ഫ്ലാറ്റിൽ ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമെന്നാണു പ്രാഥമിക റിപ്പോർട്ട്. റോഷൻ ആൻഡ്രൂസിന്റെ പുതിയ ചിത്രത്തിൽ അഭിനയിച്ച് കഴിഞ്ഞ ദിവസമാണു മടങ്ങിയെത്തിയത്.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ച പ്രതാപ് പോത്തൻ 12 സിനിമകൾ സംവിധാനം ചെയ്തു.1985 ൽ തമിഴിൽ സംവിധാനം ചെയ്ത ആദ്യ സിനിമ ‘മീണ്ടും ഒരു കാതൽ കതൈ’യിലൂടെ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ അവാർഡ് നേടി. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നിവയാണ് സംവിധാനം ചെയ്ത മലയാള സിനിമകൾ. സ്വന്തം കമ്പനിയായ ‘ഗ്രീൻ ആപ്പിൾ’ വഴി പരസ്യചിത്രകലാ രംഗത്തും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.

ചങ്ങനാശേരി സ്വദേശിയായ വ്യവസായി കുളത്തുങ്കൽ പോത്തന്റെയും പൊന്നമ്മയുടെയും മകനായി 1952 ഫെബ്രുവരി 15നാണ് ജനനം. ഊട്ടി ലോറൻസ് സ്കൂൾ, മദ്രാസ് ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിൽ പഠനം. മദ്രാസ് പ്ലേയേഴ്സ് എന്ന നാടകസംഘത്തിലെ അഭിനയമികവ് സിനിമയിലേക്കു വഴിയൊരുക്കി. 1978 ൽ ഭരതന്റെ ‘ആരവ’ത്തിലൂടെ അരങ്ങേറ്റം. തകര, ചാമരം, ലോറി എന്നീ ചിത്രങ്ങൾ പ്രതാപ് പോത്തനെ യുവതലമുറയുടെ പ്രണയനായകനാക്കി. സംവിധാനം ചെയ്ത ആദ്യ ചിത്രത്തിലെ നായിക രാധികയെ 1985ൽ വിവാഹം ചെയ്തെങ്കിലും വൈകാതെ വിവാഹമോചിതരായി. 1992ൽ അമല സത്യനാഥിനെ വിവാഹം കഴിച്ചു. 2012 മുതൽ ഇരുവരും വേർപിരിഞ്ഞാണു താമസം. ഗായിക കേയ പോത്തനാണു മകൾ. ദീർഘകാലം സിനിമയിൽനിന്നു മാറിനിന്ന പ്രതാപ്, ആഷിക് അബുവിന്റെ ‘22 ഫീമെയിൽ കോട്ടയം’ എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമായി. സിബിഐ അഞ്ചാം ഭാഗമാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

ചലച്ചിത്ര നിർമാതാവായിരുന്ന പരേതനായ ഹരി പോത്തൻ സഹോദരനാണ്. നടൻ കമൽഹാസൻ, എംആർഎഫ് ചെയർമാൻ കെ.എം.മാമ്മൻ, വൈസ് ചെയർമാൻ അരുൺ മാമ്മൻ, സംവിധായകരായ മണിരത്നം, രാജീവ് മേനോൻ, പി.സി. ശ്രീറാം, നടൻ റഹ്മാൻ, എ.വി.എ. മെഡിമിക്സ് ഗ്രൂപ്പ് ചെയർമാൻ എ.വി. അനൂപ് തുടങ്ങി ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിച്ചു. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു അന്തിമോപചാരം അർപ്പിച്ചു.

English Summary: Actor Prathap Pothen no more

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com