അടിയന്തര ലാൻഡിങ്: എയർ അറേബ്യ വിമാനം തകരാർ പരിഹരിച്ച് മടങ്ങി
Mail This Article
നെടുമ്പാശേരി ∙ സാങ്കേതിക തകരാറിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി അടിയന്തര സുരക്ഷാ സംവിധാനങ്ങളൊരുക്കി ഇറങ്ങിയ എയർ അറേബ്യ വിമാനത്തിന്റെ തകരാർ പരിഹരിച്ച് വിമാനം ഷാർജയിലേക്ക് മടങ്ങി. സംഭവത്തെക്കുറിച്ചു സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വിമാനത്താവള കമ്പനി, എയർ അറേബ്യ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചിയിൽ ഇറങ്ങാനുള്ള പരിശോധനകൾക്കിടെ ആണ് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലം വിമാനത്തിന്റെ ലാൻഡിങ് ഗിയർ പ്രവർത്തനത്തിലെ അപാകത പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. കൺട്രോൾ ടവറുമായി ബന്ധപ്പെട്ട് അടിയന്തരമായി വിമാനം ഇറക്കുന്നതിന് അനുമതി തേടുകയായിരുന്നു.
വൈകിട്ട് 6.40 മുതൽ വിമാനത്താവളത്തിൽ ഫുൾ എമർജൻസി പ്രഖ്യാപിച്ചു. ഈ സമയം ഇവിടെ ഇറങ്ങാൻ എത്തിയ 2 വിമാനങ്ങളെ കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കും തിരിച്ചുവിട്ടു. എല്ലാ സുരക്ഷാ സംവിധാനങ്ങളുടെയും അകമ്പടിയോടെ 7.29ന് വിമാനം സുരക്ഷിതമായി റൺവേയിൽ ഇറക്കി. യാത്രക്കാരെ എല്ലാം അവിടെവച്ചുതന്നെ പുറത്തെത്തിച്ചു. അപകട സാധ്യത ഒഴിവാക്കാൻ എൻജിൻ ഓഫ് ആക്കിയ ശേഷം തള്ളിനീക്കിയാണ് വിമാനം ബേയിലേക്ക് എത്തിച്ചത്.
രാത്രി തന്നെ ഷാർജയിൽ നിന്ന് എയർ അറേബ്യയുടെ മറ്റൊരു വിമാനം എത്തിച്ച് ഇവിടെനിന്ന് ഷാർജയിലേക്ക് പോകാനുള്ള യാത്രക്കാരെ കൊണ്ടുപോയി. തകരാറുണ്ടായ വിമാനത്തിന് ആവശ്യമായ സ്പെയർ പാർട്സുകളും ഈ വിമാനത്തിൽ എത്തിച്ചു. സിയാൽ എംആർഒ വിഭാഗത്തിന്റെയും എയർ അറേബ്യ എൻജിനീയറിങ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ തകരാർ പരിഹരിച്ച് ഇന്നലെ ഉച്ചയ്ക്ക് 3.20ന് 82 യാത്രക്കാരുമായി വിമാനം ഷാർജയിലേക്ക് പോയി.
English Summary: Emergency Situation at Cochin International Airport