ADVERTISEMENT

വടകര∙ കസ്റ്റഡിയിൽ എടുത്ത യുവാവ് പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ വടകര പൊലീസ് സ്റ്റേഷനിൽ 60 പൊലീസുകാരെ സ്ഥലം മാറ്റി. എസ്എച്ച്ഒ അടക്കമുള്ളവരെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസ്വാമി നടപടിയെടുത്തത്. ഭരണപരമായ സൗകര്യത്തിനു വേണ്ടി സ്ഥലം മാറ്റിയെന്നാണ് വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണു കൂട്ടനടപടിയെന്നു വിവരമുണ്ട്. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ 4 ഉദ്യോഗസ്ഥരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. 

പൊലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുന്നത് അപൂർവമാണ്. യുവാവിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. അതേസമയം സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരിൽ ബഹുഭൂരിപക്ഷം പേരും സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. 

കാർ അപകടത്തെ തുടർന്ന് ഇരുവിഭാഗം തമ്മിലുള്ള തർക്കത്തിനിടെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച പൊൻമേരി പറമ്പിൽത്താഴെ കോലോത്ത് സജീവൻ(42) ആണ് മരിച്ചത്. മാനുഷിക ഉത്തരവാദിത്തം കാട്ടിയില്ല, ആശുപത്രിയിൽ കൊണ്ടുപോയില്ല തുടങ്ങിയ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണു നടപടി എന്നു സൂചനയുണ്ട്. ഉദ്യോഗസ്ഥർക്ക് കൂട്ടായ ഉത്തരവാദിത്തം വേണമെന്നും ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിച്ചാൽ കർശന നടപടിയെന്നും മുന്നറിയിപ്പു നൽകിയതായാണു വിവരം. 

പൊലീസ് ഇൻസ്പെക്ടർ, 3 എസ്ഐ, 2 എഎസ്ഐ, 18 സീനിയർ സിവിൽ പൊലീസ് ഓഫിസർ, 29 സിവിൽ പൊലീസ് ഓഫിസർ, 7 വനിത സിവിൽ പൊലീസ് ഓഫിസർ എന്നിവരെയാണു റൂറൽ ജില്ല പരിധിയിലെ വിവിധ സ്റ്റേഷനുകളിലേക്കു സ്ഥലം മാറ്റിയത്. മറ്റു സ്റ്റേഷനുകളിൽ നിന്ന് 60 ഉദ്യോഗസ്ഥരെ പകരം നിയമിച്ച് ഉത്തരവിറക്കി. 64 പൊലീസുകാരാണു നിലവിൽ വടകര സ്റ്റേഷനിലുണ്ടായിരുന്നത്. സ്ഥലം മാറ്റം സംബന്ധിച്ച് വടകര ഡിവൈഎസ്പിയോട് 5 ദിവസത്തിനുള്ളിൽ സമഗ്ര റിപ്പോർട്ട് നൽകാനും എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ 14നു രാത്രിയാണു സജീവനെ വടകര പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഇരു വിഭാഗവും തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർത്തതിനു ശേഷം പുറത്തിറങ്ങിയ സജീവൻ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. പൊലീസ് മർദിച്ചതിനെ തുടർന്നാണു മരണമെന്നു സജീവന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. സജീവനും മറ്റും സഞ്ചരിച്ച വാഹനം കസ്റ്റഡിയിൽ ആയതിനാൽ ആശുപത്രിയിലെത്തിക്കാൻ വിട്ടുകൊടുത്തില്ല, പൊലീസ് വാഹനവും നൽകിയില്ല. ഏറെ വൈകി ആംബുലൻസ് കൊണ്ടുവന്ന് സഹകരണ ണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സജീവൻ മരിച്ചിരുന്നു.

എന്നാൽ മർദിച്ചിട്ടില്ലെന്നും പിറ്റേന്ന് ഹാജരാകാൻ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളുവെന്നുമാണ് പൊലീസ് വിശദീകരണം. സ്റ്റേഷനിലെ വാഹനം പുറത്തുപോയ സമയമായതിനാലാണു അതു വിട്ടു കൊടുക്കാൻ കഴിയാതിരുന്നതെന്നും പറയുന്നു. 

English Summary: Suspected custodial torture and death in Vadakara; Action against 66 police officers 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com