നിയമസഭയിൽ പ്രഖ്യാപനങ്ങളേറെ; 10 നാൾ തികയും മുൻപേ കരുവന്നൂരിൽ ‘രക്തസാക്ഷി’
Mail This Article
തിരുവനന്തപുരം ∙ സഹകരണ ബാങ്കുകളിലെ മുഴുവൻ നിക്ഷേപങ്ങൾക്കും ഗാരന്റി നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഉറപ്പു നൽകി 10 ദിവസം തികയും മുൻപാണു കരുവന്നൂർ ബാങ്കിൽ നിന്നു സമ്പാദ്യം തിരികെ ലഭിക്കാത്തതിനാൽ വിദഗ്ധ ചികിത്സ മുടങ്ങി തൃശൂർ കാറളം സ്വദേശി ഫിലോമിന(70)യുടെ മരണം. ഈ മാസം 18 ന് നിയമസഭയിൽ സഹകരണ വകുപ്പിന്റെ ധനാഭ്യർഥന ചർച്ചകൾക്കിടെ പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തോടു പ്രതികരിച്ചാണു മുഖ്യമന്ത്രി ഈ ഉറപ്പു നൽകിയത്. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്കു സുരക്ഷ ഉറപ്പാക്കാൻ നിക്ഷേപ ഗാരന്റി സ്കീമിനു കീഴിൽ പദ്ധതി തയാറാക്കുന്നതായി വകുപ്പ് മന്ത്രി വി.എൻ.വാസവൻ അന്നു സഭയിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കരുവന്നൂരിൽ മാത്രമല്ല, സംസ്ഥാനത്തെ പല സഹകരണ ബാങ്കുകളിലും പണം തിരികെ ലഭിക്കാതെ നിക്ഷേപകർ വർഷങ്ങളായി കാത്തിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അപൂർവം പ്രശ്നങ്ങളേയുള്ളൂവെന്നും കരുവന്നൂരിലേത് ഒറ്റപ്പെട്ട സംഭവമാണെന്നുമായിരുന്നു മന്ത്രി വാസവന്റെ മറുപടിക്കിടെ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ രണ്ടു കൂട്ടരുടെ ബാങ്കുകളിലും പ്രശ്നം ഉണ്ടെന്നും നിക്ഷേപങ്ങൾക്കു സർക്കാർ ഗാരന്റി നൽകണമെന്നും സതീശൻ വീണ്ടും ആവശ്യപ്പെട്ടു. അപ്പോഴും ചില്ലറ പ്രശ്നങ്ങളേയുള്ളൂവെന്നും ശക്തമായ നടപടി സഹകരണ വകുപ്പ് സ്വീകരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
English Summary: Karuvannur bank controversy