ADVERTISEMENT

തൃശൂർ ∙ രാജ്യത്തെ വിവിധ സംസ്കാരങ്ങളെയും കാഴ്ചപ്പാടുകളെയും തള്ളിക്കളഞ്ഞ് ഏകശിലാ സംസ്കാരം അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മനോരമ ന്യൂസ് ‘കോൺക്ലേവ് 2022’ൽ, ഫെഡറലിസം, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള നിലപാടു വ്യക്തമാക്കുകയായിരുന്നു ഉദ്ഘാടകനായ പിണറായിയും പ്രഭാഷകനായി ഓൺലൈനിലെത്തിയ സ്റ്റാലിനും.

മതമുള്ളവർക്കും ഇല്ലാത്തവർക്കും പൗരത്വം അനുവദിക്കപ്പെട്ടത് വൈവിധ്യങ്ങളെ ഉൾക്കൊള്ളുകയെന്ന വിശാല കാഴ്ചപ്പാടിലാണെന്നു പിണറായി വിജയൻ പറഞ്ഞു. എന്നാൽ ഇന്നു വൈവിധ്യങ്ങളെ തള്ളിക്കളയുകയെന്ന പ്രതിലോമകരമായ നിലപാടിലേക്കു രാജ്യം എത്തിപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ നിലനിൽപിനു ഭീഷണിയുള്ള സാഹചര്യമാണിത്. മതനിരപേക്ഷമല്ലാത്ത രാജ്യങ്ങൾ വംശീയതയാലും വർഗീയതയാലും ഭിന്നിച്ചു ചേരിതിരിഞ്ഞു നശിക്കും. ഭരണഘടനയും ഫെഡറലിസവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നിലവിലെ ഇന്ത്യൻ സാഹചര്യങ്ങളിൽ ഭരണഘടനയില്ലാതെ സ്വാതന്ത്ര്യമില്ല. ജനാധിപത്യവും ഫെഡറലിസവും മതനിരപേക്ഷതയുമില്ലാതെ രാജ്യത്തിനു മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു

ഏക മതം, ഏക ഭാഷ, ഏക സംസ്കാരം അടിച്ചേൽപിക്കുന്നവർ നമ്മുടെ ഒരുമ തകർക്കാനാണു നോക്കുന്നതെന്നും അവർ ഇന്ത്യയുടെ ശത്രുക്കളാണെന്നും എം.കെ.സ്റ്റാലിൻ പറഞ്ഞു. ഇന്ത്യ ഒട്ടേറെ ഭാഷകളുടെ നാടാണ്; പൊതുഭാഷ സാധ്യമല്ല. ഒരു ഭാഷ അധികാരത്തിന്റെ ഭാഷയാകുമ്പോൾ പ്രാദേശിക ഭാഷകൾ ദുർബലമാകും. ഒരു സംസ്കാരമല്ല ഇന്ത്യയിൽ. ഓരോ സംസ്ഥാനവും വ്യത്യസ്തമാണെന്നും സ്റ്റാലിൻ പറഞ്ഞു.

കോൺക്ലേവിനു തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യുവും ഭദ്രദീപം തെളിച്ചു. മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ ജയന്ത് മാമ്മൻ മാത്യു സ്വാഗതം ആശംസിച്ചു. സമാപനസമ്മേളനത്തിൽ നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ മുഖ്യാതിഥിയായി. വിവിധ സെഷനുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, സ്പീക്കർ എം.ബി.രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

 

English Summary: Malayala Manorama Conclave 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com