ADVERTISEMENT

കോഴിക്കോട്∙ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇർഷാദ് കൊല്ലപ്പെട്ടെന്ന് പൊലീസ്. കൊലപാതകമെന്ന രീതിയിലാണ് അന്വേഷണമെന്ന്  കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ആർ.കറപ്പസാമി അറിയിച്ചു. ജൂലൈ 17ന്  തിക്കോടി കോടിക്കൽ കടപ്പുറത്തു കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റെതാണെന്നു ഡിഎൻഎ പരിശോധനയിലാണ് തെളിഞ്ഞത്. ഈ മൃതദേഹം മേപ്പയൂർ വടക്കേക്കണ്ടി ദീപക്കിന്റേതാണ് എന്നു കരുതി ദഹിപ്പിച്ചിരുന്നു. എന്നാൽ  ഡിഎൻഎ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നു വ്യക്തമായതിനെ തുടർന്നാണ് ഇർഷാദിന്റെ മാതാപിതാക്കളുടെ സാംപിളുമായി ചേർത്തു പരിശോധിച്ചതും മരിച്ചത് ഇർഷാദ് ആണെന്നു വ്യക്തമായതും.

സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് ജൂലൈ 15ന് രാത്രി പുറക്കാട്ടിരി പാലത്തിൽ നിന്ന് താഴേക്ക് ചാടിയെന്ന്  കേസിൽ അറസ്റ്റിലായവർ മൊഴി നൽകിയിരുന്നു.  തുടർന്നു നടത്തിയ അന്വേഷണത്തിലാണു കോടിക്കൽ കടപ്പുറത്തു കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്തിയത്. മൃതദേഹം ദഹിപ്പിക്കുന്നതിനു മുൻപ് ഡിഎൻഎ സാംപിൾ ശേഖരിച്ചിരുന്നു. 

ഛർദിക്കണം എന്നു പറഞ്ഞു വാഹനത്തിൽ നിന്നിറങ്ങിയ ഇർഷാദ് പാലത്തിനു മുകളിൽ നിന്നു താഴേക്കു ചാടിയെന്നാണ് പ്രതികളുടെ മൊഴിയെങ്കിലും കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണം. മൃതദേഹത്തിന്റെ തലയിലും മുഖത്തും പരുക്കുകളുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നു പൊലീസ് പറഞ്ഞു. ഉടമകൾക്കു നൽകാതെ മറിച്ചു വിറ്റെന്നു കരുതുന്ന കള്ളക്കടത്തു സ്വർണം തിരികെ ആവശ്യപ്പെട്ടാണ് ഇർഷാദിനെ തട്ടിക്കൊണ്ടു പോയത്. കേസിൽ ഇതുവരെ 4 പേരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയെന്നു കരുതുന്ന കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് 19ന് ദുബായിലേക്ക് കടന്നിരുന്നു.  

സ്വാലിഹ് നൽകിയ സ്വർണവുമായി മേയ് 13നാണ് ഇർഷാദ് ദുബായിൽ നിന്നു നാട്ടിലെത്തിയത്. മൂന്നു ദിവസമായിട്ടും വീട്ടിൽ എത്താഞ്ഞതിനെത്തുടർന്നു കുടുംബം പൊലീസിൽ പരാതി നൽകി. തുടർന്ന് 17ന്   കോടതിയിൽ ഹാജരായ ഇർഷാദ് നാട്ടിൽ നിന്നു പോയി വയനാട് ചുണ്ടയിലെ ലോഡ്ജിൽ  താമസിച്ചു. പന്തിരിക്കര സ്വദേശി ഷമീറും ഒപ്പമുണ്ടായിരുന്നു. ജൂലൈ നാലിന്  ലോഡ്ജ് മുറി ഒഴിഞ്ഞു.

ജൂലൈ 8ന് ഇർഷാദ് തന്റെ കസ്റ്റഡിയിലാണെന്നും സ്വർണം നൽകിയാൽ വിടാമെന്നും പറഞ്ഞ് സ്വാലിഹ് ഇർഷാദിന്റെ വീട്ടിലേക്കു വിളിച്ചു.  ഇർഷാദിനെ കെട്ടിയിട്ട നിലയിലുള്ള ചിത്രവും ഇയാൾ അയച്ചുകൊടുത്തു.  28നാണ്  കുടുംബം ‌ പരാതി നൽകിയത്. മേപ്പയൂർ സ്വദേശി ദീപക്കിനെ ജൂൺ ഏഴിനാണ് കാണാതായത്. എറണാകുളത്തേക്കു പോവുകയാണെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ദീപക് ഇതു വരെ തിരിച്ചെത്തിയിട്ടില്ല.

English Summary: Irshad who was kidnapped by gold smuggling racket found dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com