ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു
Mail This Article
കണ്ണൂർ ∙ സിപിഎം സഹയാത്രികനും പത്രപ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായർ (96) അന്തരിച്ചു. നാറാത്തെ ശ്രീദേവിപുരം വീട്ടിൽ ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ സരസ്വതി. മകൾ ഉഷ. മരുമകൻ: വെർണർ റിസ്റ്റർ (വാസ്തു ശിൽപി, ജർമനി).
3 പതിറ്റാണ്ടിലേറെ ജർമനിയിലെ ബർലിനിൽ ബ്ലിറ്റ്സിന്റെ ലേഖകനായിരുന്ന കുഞ്ഞനന്തൻനായർ മലയാള മാധ്യമങ്ങളിലും എഴുതിയിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി ഓഫിസിൽ വിവർത്തകനായും ജോലി ചെയ്തു. 10–ാം ക്ലാസിൽ പഠിക്കുമ്പോൾ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിനു സ്‌കൂളിൽ നിന്നു പുറത്താക്കിയതോടെ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിഞ്ഞു.
1939 ൽ പി.കൃഷ്ണപിള്ളയിൽ നിന്നാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്തത്. പാർട്ടി നിരോധിച്ച സമയത്ത് രഹസ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ഇഎംഎസിന്റെ സഹായിയായും കുറച്ചു കാലം പ്രവർത്തിച്ചു. 16–ാം വയസ്സിൽ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയായി 1943 ൽ മുംബൈയിൽ നടന്ന സിപിഐ ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് ബാലസംഘത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചതു കുഞ്ഞനന്തൻനായരായിരുന്നു.
1965 ൽ സിപിഎം അംഗമായി. ആത്മകഥയായ ‘പൊളിച്ചെഴുത്തി’ലെ പാർട്ടിവിരുദ്ധ പരാമർശങ്ങളെത്തുടർന്ന് 2005 ൽ സിപിഎമ്മിൽ നിന്നു പുറത്താക്കിയെങ്കിലും 2015 ൽ തിരിച്ചെടുത്തു. സിപിഎമ്മിലെ ചേരിതിരിവിൽ വി.എസ്. അച്യുതാനന്ദനൊപ്പമായിരുന്നു കുഞ്ഞനന്തൻ നായർ. മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
English Summary: Berlin kunjananthan nair passed away