ADVERTISEMENT

കണ്ണൂർ ∙ സിപിഎം സഹയാത്രികനും പത്രപ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായർ (96) അന്തരിച്ചു. നാറാത്തെ ശ്രീദേവിപുരം വീട്ടിൽ ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ സരസ്വതി. മകൾ ഉഷ. മരുമകൻ: വെർണർ റിസ്റ്റർ (വാസ്തു ശിൽപി, ജർമനി). 

berlin-kunjananthan-kannur-house
ബർലിൻ കുഞ്ഞനന്തന്റെ ഭൗതിക ശരീരം നാറാത്ത് ശ്രീദേവി പുരം വീട്ടിൽ.ചിത്രം. ധനേഷ് അശോകൻ

3 പതിറ്റാണ്ടിലേറെ ജർമനിയിലെ ബർലിനിൽ ബ്ലിറ്റ്സിന്റെ ലേഖകനായിരുന്ന കുഞ്ഞനന്തൻനായർ മലയാള മാധ്യമങ്ങളിലും എഴുതിയിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി ഓഫിസിൽ വിവർത്തകനായും ജോലി ചെയ്തു. 10–ാം ക്ലാസിൽ പഠിക്കുമ്പോൾ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിനു സ്‌കൂളിൽ നിന്നു പുറത്താക്കിയതോടെ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിഞ്ഞു.

berlin-kunjananthan-nair-09
ബർലിൻ കുഞ്ഞനന്തൻ നായർ കണ്ണൂരിലെ വീട്ടിൽ. 2021ലെ ചിത്രം

1939 ൽ പി.കൃഷ്ണപിള്ളയിൽ നിന്നാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്തത്. പാർട്ടി നിരോധിച്ച സമയത്ത് രഹസ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ഇഎംഎസിന്റെ സഹായിയായും കുറച്ചു കാലം പ്രവർത്തിച്ചു. 16–ാം വയസ്സിൽ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയായി 1943 ൽ മുംബൈയിൽ നടന്ന സിപിഐ ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് ബാലസംഘത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചതു കുഞ്ഞനന്തൻനായരായിരുന്നു.

1965 ൽ സിപിഎം അംഗമായി. ആത്മകഥയായ ‘പൊളിച്ചെഴുത്തി’ലെ പാർട്ടിവിരുദ്ധ പരാമർശങ്ങളെത്തുടർന്ന് 2005 ൽ സിപിഎമ്മിൽ നിന്നു പുറത്താക്കിയെങ്കിലും 2015 ൽ തിരിച്ചെടുത്തു. സിപിഎമ്മിലെ ചേരിതിരിവിൽ വി.എസ്. അച്യുതാനന്ദനൊപ്പമായിരുന്നു കുഞ്ഞനന്തൻ നായർ. മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 

English Summary: Berlin kunjananthan nair passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com