ADVERTISEMENT

തിരുവനന്തപുരം ∙ ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചത് അടക്കമുള്ള 11 ഓർഡിനൻസുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാത്ത സാഹചര്യത്തിൽ അസാധുവായി. ഒക്ടോബറിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേർന്ന് ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ നിയമമാക്കുമെന്നു ചീഫ് സെക്രട്ടറി വി.പി.ജോയ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. ഈ സാഹചര്യത്തിൽ ഓർഡിനൻസുകൾ വീണ്ടും ഇറക്കേണ്ടത് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. 

ഗവർണറെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി, വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് ഉടൻ കൊണ്ടുവരില്ലെന്ന സൂചനയും ലഭിച്ചു. ഡൽഹിയിൽനിന്നു 11നു രാത്രി തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി മുൻകയ്യെടുക്കും. അസാധുവായ ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിട്ടാൽ ‘സേവിങ് ക്ലോസ്’ അനുസരിച്ച് മുൻകാല പ്രാബല്യം ലഭിക്കും. അസാധുവായ ശേഷമുള്ള ദിവസങ്ങളിൽ ഈ നിയമം നിലനിന്നതായി കണക്കാക്കണം എന്നതാണ് സേവിങ് ക്ലോസ്. 

ഓർഡിനൻസ് അസാധുവായതിനു പിന്നാലെ ലോകായുക്തയ്ക്ക് അഴിമതി തടയാനുള്ള അധികാരം പുനഃസ്ഥാപിച്ചുകിട്ടുമെന്നു വാദമുണ്ട്. ദുരിതാശ്വാസ നിധിയിലെ തുകയിൽ മുഖ്യമന്ത്രി അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന ഹർജി ലോകായുക്തയുടെ പരിഗണനയിലുണ്ട്. ഓർഡിനൻസുകൾ വീണ്ടും ഇറക്കുന്നതിനുള്ള ഫയൽ ഓൺലൈനായി ഡൽഹിയിൽ ഗവർണർക്കു ലഭ്യമാക്കാൻ രാജ്ഭവൻ തയാറാക്കിയിരുന്നു. എന്നാൽ, ഗവർണർ അനുകൂലമല്ലെന്നു വ്യക്തമായതോടെ അവർ പിന്മാറി. 

ഫക്രുദ്ദീൻ അലിയെപ്പോലെ ഒപ്പിടണോ?: ഗവർണർ

ന്യൂഡൽഹി ∙ രാഷ്ട്രപതിയായിരിക്കെ ഫക്രുദ്ദീൻ അലി അഹമ്മദ് ചെയ്തതു താൻ ചെയ്യണമെന്നാണോ പറയുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഫക്രുദ്ദീൻ അലി അഹമ്മദ് ആലോചനയില്ലാതെ ഓർഡിനൻസുകൾ ഒപ്പിട്ടതിനെ മാധ്യമങ്ങൾ ഏറെ വിമർശിച്ചതാണ്. തിരക്കിട്ട പരിപാടികൾക്കിടെ ഇത്രയധികം ഓർഡിനൻസുകൾ ഒരുമിച്ചുനൽകിയാൽ ഒപ്പിടാനാകില്ല. ശരിയായി മനസ്സിലാക്കിയശേഷം മാത്രം ഒപ്പിടുകയെന്നത് തന്റെ ഉത്തരവാദിത്തമാണ്. ഇക്കാര്യം വളരെ മുൻപേ പറഞ്ഞതുമാണ്. 

അടിയന്തര സാഹചര്യത്തിൽ ആകാമെങ്കിലും ജനാധിപത്യത്തിൽ ഓർഡിനൻസുകൾ അഭികാമ്യമല്ല. ആവർത്തിച്ച് ഓർഡിനൻസ് കൊണ്ടുവരുന്നതിനെതിരെ സുപ്രീം കോടതി വിധിയുണ്ട്. ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നീക്കം കാരണമാണോ ഇതെന്ന ചോദ്യത്തിന് അവർക്കതിനു പ്രാപ്തിയുണ്ടോ എന്നായിരുന്നു മറുചോദ്യം. 

English Summary: Ordinances invalid as Governor Arif Mohammad Khan did not sign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com