ഒന്നര വർഷം മുൻപ് പ്രണയവിവാഹം; സ്ത്രീധന പീഡനം ആരോപിച്ച് ആത്മഹത്യാ ശ്രമം, യുവതി മരിച്ചു
Mail This Article
കയ്പമംഗലം (തൃശൂർ) ∙ സ്ത്രീധന പീഡനം ആരോപിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിന്റെ ഭാര്യയും കരൂപ്പടന്ന കളപ്പുരയ്ക്കൽ റഹീമിന്റെ മകളുമായ അഫ്സാന (21) ആണു മരിച്ചത്. ഓഗസ്റ്റ് ഒന്നിനാണ് മൂന്നുപീടികയിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിലെ കിടപ്പുമുറിയിൽ അഫ്സാന അത്മഹത്യയ്ക്കു ശ്രമിച്ചത്. ഈ സമയം അമലും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. സമീപവാസിയുടെ സഹായത്തോടെയാണ് അമൽ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത്.
അന്നു മുതൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയാണു മരണം. ചൊവ്വ രാത്രി തന്നെ അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
ഒന്നര വർഷം മുൻപാണ് അമലും അഫ്സാനയും പ്രണയ വിവാഹിതരായത്. അഫ്സാന ലാബ് ടെക്നിഷ്യനും അമൽ മൊബൈൽ കടയിലെ ജീവനക്കാരനുമാണ്. ഒരു വർഷമായി വീട്ടിൽ നിന്നു മാറി ഫ്ലാറ്റിൽ കഴിയുകയാണ്. ഇവർ തമ്മിൽ ഇടയ്ക്ക് തർക്കങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. ഒരു വർഷം മുൻപ് അഫ്സാന സ്ത്രീധനത്തിന്റെ പേരിലുള്ള ഗാർഹിക പീഡനം ആരോപിച്ച് പൊലീസിൽ പരാതി നൽകാൻ ഒരുങ്ങിയിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പിലെത്തിയതായാണു സൂചന. കയ്പമംഗലം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
English Summary: Lady who tried to commit suicide died husband under arrest