ADVERTISEMENT

തൃശൂർ ∙ ദേശീയപാതയിലെ സുരക്ഷാ ഭീഷണിയുള്ള കുഴികൾ ഉടനും മറ്റു കുഴികൾ 48 മണിക്കൂറിനകവും അടച്ചിരിക്കണമെന്ന കരാറിൽ ഒപ്പുവച്ചാണു കരാർ കമ്പനി ടോ‍ൾ പിരിക്കാനുള്ള അവകാശം നേടുന്നത്. കുഴികൾ അടയ്ക്കുന്നതു സംബന്ധിച്ചു മാത്രം കരാറിൽ പ്രത്യേക വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ലംഘിച്ചാൽ ടോൾ പിരിക്കാനാകില്ല. ദേശീയപാത അതോറിറ്റിയാണ് ഈ കരാർ ലംഘനം കണ്ടെത്തി തിരുത്തേണ്ടത്. കാലാവസ്ഥ, കുഴി അടയ്ക്കാതിരിക്കുന്നതിനുള്ള കാരണമായി കരാറിൽ ഒരിടത്തും പറയുന്നുമില്ല.

കരാറിലെ 18/2, 18/3 എന്നീ വ്യവസ്ഥകൾ പറയുന്നതു കുഴികളെക്കുറിച്ചു മാത്രമാണ്. അവ ഇങ്ങനെ:

∙ ജീവഹാനിക്ക് ഇടയാക്കുന്നതും സുരക്ഷയ്ക്ക് പ്രശ്നമുള്ളതുമായ കുഴി ഉടൻ അടയ്ക്കണം.

∙ മറ്റു കുഴികൾ ഏതു വിധത്തലുള്ളതാണെങ്കിലും 48 മണിക്കൂറിനകം അടയ്ക്കണം.

∙ ഉപരിതല ഗതാഗത വകുപ്പു മന്ത്രാലയത്തിന്റെ 3004 എന്ന വ്യവസ്ഥ പ്രകാരമായിരിക്കണം കുഴി അടയ്ക്കൽ. ഇതനുസരിച്ച് കുഴിയിൽ ടാർ ഇട്ട് അടയ്ക്കുന്നതു നിയമവിരുദ്ധമാണ്. ഓരോ കുഴിയുടെയും പരിസരത്ത് അതിന്റെ വലുപ്പം അനുസരിച്ചു ചതുരത്തിൽ ടാർ അതേ ആഴത്തിൽ വെട്ടിമാറ്റണം. അതിനുശേഷം വേണം അടയ്ക്കാൻ. 

∙ കുഴികളുടെ ആഴവും വലുപ്പവും അടയ്ക്കുന്നതിനു മാനദണ്ഡമല്ല, എല്ലാ കുഴിയും അടയ്ക്കണം. 

കരാർ പ്രകാരം ഇപ്പോൾ ടോൾ പിരിക്കാനാകില്ല. ജില്ലാ മജിസ്ട്രേട്ട് പദവിയുള്ള കലക്ടർക്ക് ഇക്കാര്യത്തിൽ ഇടപെടാനാകും. ഇല്ലെങ്കിൽ സംസ്ഥാന സർക്കാരിനു ടോൾ പിരിവു തടയാനാകും. കാരണം കരാറിൽ സംസ്ഥാന സർക്കാരും ഒപ്പുവച്ചിട്ടുണ്ട്.

കലക്ടർമാർ റിപ്പോർട്ട് നൽകി

കൊച്ചി/തൃശൂർ∙ ദേശീയപാതയിലെ കുഴിയടയ്ക്കൽ സംബന്ധിച്ച് തൃശൂർ കലക്ടർ ഹരിത വി. കുമാറും എറണാകുളം  കലക്ടർ ഡോ.രേണു രാജും െഹെക്കോടതിക്കുള്ള  റിപ്പേർട്ട് നൽകി. റിപ്പോർട്ടുകൾ പൊതുമരാമത്ത് അഭിഭാഷകൻ കെ.വി.മനോജ് കുമാറിനാണു കൈമാറിയത്. ഹർജികൾ 19നാണ് ഹൈക്കോടതി പരിഗണിക്കുക.

വീഴ്ചവരുത്തിയ കരാർ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും  ദേശീയപാത ശോച്യാവസ്ഥയിലാണെങ്കിൽ ടോൾ നിർത്തണമെന്നു നിർദേശിക്കാൻ കലക്ടർക്ക് അധികാരമുണ്ടോയെന്നതിൽ വ്യക്തത വേണമെന്നും  റിപ്പോർട്ടിലുണ്ടെന്നാണു വിവരം. നിലവിൽ ഉപയോഗിക്കുന്ന മിശ്രിതം ഫലപ്രദമല്ലെന്നും അറ്റകുറ്റപ്പണിക്കു വേണ്ടത്ര ജീവനക്കാരോ ഉപകരണങ്ങളോ ഇല്ലെന്നുള്ള കണ്ടെത്തലുകളുമുണ്ട്.

English Summary: Road pathole closing guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com