സൂര്യപ്രിയയുടെ വീട്ടിലെത്തി മൊബൈൽ പരിശോധിച്ചു, തർക്കം; പിന്നെ ശ്വാസം മുട്ടിച്ചു കൊന്നു
Mail This Article
ചിറ്റിലഞ്ചേരി (പാലക്കാട്) ∙ പ്രണയത്തിൽ നിന്നു പിൻവാങ്ങിയെന്ന സംശയത്തെത്തുടർന്നു യുവതിയെ തോർത്തു കൊണ്ടു കഴുത്തു മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം കൈതോണ്ട ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സൂര്യപ്രിയ (24) ആണു കൊല്ലപ്പെട്ടത്. പ്രതി അഞ്ചുമൂർത്തി മംഗലം പയ്യക്കുണ്ട് ചീകോട് സുജീഷ് (24) ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഇന്നലെ രാവിലെ 10 മണിയോടെയാണു സംഭവം. സുജീഷ് തമിഴ്നാട്ടിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. 6 വർഷമായി ഇവർ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സൂര്യപ്രിയ തന്നിൽ നിന്ന് അകലുകയാണെന്നു സുജീഷ് സംശയിച്ചിരുന്നതായും ഇതേക്കുറിച്ചു കഴിഞ്ഞ ദിവസം രാത്രി ഫോണിലൂടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും പൊലീസ് പറയുന്നു. ഇന്നലെ രാവിലെ സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തി മൊബൈൽ വാങ്ങി പരിശോധിച്ചു. ഇതോടെ വീണ്ടും തർക്കമായി. സൂര്യപ്രിയയുടെ കയ്യിൽ ബലമായി പിടിച്ചു വളകൾ പൊട്ടിച്ചെന്നും പിന്നീട് തോർത്തു കൊണ്ടു കഴുത്തു മുറുക്കി കൊലപ്പെടുത്തിയെന്നുമാണു സുജീഷ് നൽകിയ മൊഴി.
പ്രതി സൂര്യപ്രിയയുടെ മൊബൈലുമായി ബൈക്കിൽ 8 കിലോമീറ്റർ അകലെയുള്ള ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് വീട്ടിലെത്തിയപ്പോഴാണു വീട്ടുകാരും സമീപവാസികളും വിവരം അറിയുന്നത്. കോന്നല്ലൂർ ശിവദാസ് – ഗീത ദമ്പതികളുടെ മകളാണു സൂര്യപ്രിയ. സൂര്യപ്രിയയും അമ്മയും അമ്മയുടെ അച്ഛനും രണ്ടു സഹോദരങ്ങൾക്കുമൊപ്പമാണു താമസിച്ചിരുന്നത്. സുജീഷ് എത്തിയ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അമ്മ ഗീത തൊഴിലുറപ്പു ജോലിക്കു പോയിരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി.
English Summary: Young lady strangled to death at Palakkad