നടി കേസ് നിലവിലെ ജഡ്ജി തന്നെ പരിഗണിക്കണമെന്നു പ്രതിഭാഗം
Mail This Article
കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് ജഡ്ജി ഹണി എം.വർഗീസ് തന്നെ പരിഗണിക്കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടു. അഡീ. സെഷൻസ് ജഡ്ജിയായിരിക്കെ ഹണി എം.വർഗീസ് വിചാരണ തുടങ്ങിയ കേസ് ജഡ്ജിക്കു സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം ലഭിച്ചപ്പോൾ പുതിയ കോടതിയിലേക്കു മാറ്റിയതിനെ പ്രോസിക്യൂഷനും അതിജീവിതയും എതിർത്തതോടെയാണു പ്രതിഭാഗം നിലപാട് അറിയിച്ചത്. വിചാരണ ചുമതല വനിതാ ജഡ്ജിയെ ഏൽപിച്ച ഹൈക്കോടതി ഉത്തരവു വിചാരണക്കോടതി ചൂണ്ടിക്കാട്ടി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ചുമതലയാണു വിചാരണക്കോടതി ജഡ്ജി ഇപ്പോൾ വഹിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു എം. പൗലോസ് തുടരന്വേഷണം പൂർത്തിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ രണ്ടാംഘട്ട വിചാരണ നടപടികൾ ആരംഭിക്കാൻ ഇന്നലെ പരിഗണിച്ചപ്പോഴാണു കോടതിമാറ്റം സംബന്ധിച്ച തർക്കം ഉയർന്നത്. വിഷയത്തിൽ ഹൈക്കോടതി നിർദേശത്തെ കീഴ്ക്കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന നിലപാടാണു പ്രതിഭാഗം സ്വീകരിച്ചത്. കേസ് 19നു വീണ്ടും പരിഗണിക്കും.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാവാതിരുന്നതിനെ വിചാരണക്കോടതി രൂക്ഷമായി വിമർശിച്ചു. ഇന്നലത്തെ നടപടികൾക്ക് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാവേണ്ട ആവശ്യമില്ലെന്നു പ്രോസിക്യൂട്ടർ പറഞ്ഞു. വിചാരണ നടപടികളിൽ സഹകരിക്കാതെ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിക്കു പുറത്തു കറങ്ങി നടക്കുകയാണെന്നും കോടതി ജീവനക്കാരെ ഭീഷണിപ്പെടുത്തി രേഖകൾ ചോർത്താൻ ശ്രമിക്കുകയാണെന്നും ജഡ്ജി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനു സ്ഥാപിത താൽപര്യമുണ്ടോയെന്നും കോടതി ചോദിച്ചു. കേസിലെ ഒന്നാം പ്രതി എൻ.എസ്.സുനിൽകുമാറിന്റെ (പൾസർ സുനി) ആരോഗ്യാവസ്ഥ സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ അധികൃതർക്കു കോടതി നിർദേശം നൽകി. അതേസമയം, നടിയെ പീഡിപ്പിച്ച അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ഹൈക്കോടതി ദിലീപിനു നോട്ടിസ് നൽകാൻ നിർദേശിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്താണു ഹർജി പരിഗണിക്കുന്നത്.
സമാന ആവശ്യം ഉന്നയിച്ചു നൽകിയ ഹർജി വിചാരണക്കോടതി തള്ളിയതിനെത്തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ച് റേഞ്ച് ഐജി ഗോപേഷ് അഗർവാൾ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലും ഐജിയുടെ യാത്രയയപ്പിലും പങ്കെടുക്കാനാണു ഡിവൈഎസ്പി ബൈജു എം.പൗലോസ് കോടതിയിൽ നിന്നു വിട്ടുനിന്നതെന്നാണു മേലധികാരികളുടെ വിശദീകരണം.
English Summary: Actress attack case