നവജാത ശിശു വീപ്പയിൽ മുങ്ങിമരിച്ച നിലയിൽ; അമ്മ കസ്റ്റഡിയിൽ
Mail This Article
തൊടുപുഴ ∙ നവജാത ശിശുവിനെ ശുചിമുറിയിൽ വെള്ളം നിറച്ച പ്ലാസ്റ്റിക് വീപ്പയിൽ മരിച്ചനിലയിൽ കണ്ടെത്തി. അമ്മയ്ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തു. ഉടുമ്പന്നൂർ മങ്കുഴിയിൽ വാടകയ്ക്കു താമസിക്കുന്ന തൃശൂർ കൊരട്ടി സ്വദേശിനി സുജിതയ്ക്ക് (28) എതിരെയാണു കരിമണ്ണൂർ പൊലീസ് കേസെടുത്തത്. അമിതരക്തസ്രാവത്തെത്തുടർന്ന് അവശതയിലായ സുജിത ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വെള്ളത്തിൽ മുങ്ങിയാണ് ആൺകുഞ്ഞ് മരിച്ചതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഇന്നലെ പുലർച്ചെ ഒന്നരയോടെയാണു യുവതിയും ഭർത്താവും തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഡോക്ടർ വിവരം അറിയിച്ചതോടെ കരിമണ്ണൂർ എസ്എച്ച്ഒ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പൊലീസ് ഇവരുടെ വീട്ടിലെത്തി. നവജാതശിശുവിനെ വീപ്പയിലെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഭർത്താവ് അറിയാതിരിക്കാനാണു കുഞ്ഞിനെ വീപ്പയിൽ ഉപേക്ഷിച്ചതെന്നാണു യുവതി പൊലീസിനു നൽകിയ മൊഴി. ഭാര്യ ഗർഭിണിയായിരുന്ന വിവരം അറിയില്ലായിരുന്നെന്നു ഭർത്താവും മൊഴി നൽകി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനു ശേഷം യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
English Summary: Mother killed her newborn baby in Thodupuzha