ADVERTISEMENT

പത്തനംതിട്ട ∙ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണം വിതരണം പ്രതിസന്ധിയിലേക്ക്. വിവിധ സ്റ്റേഷനുകളിലായി 19 റസ്റ്ററന്റുകൾ അടഞ്ഞു കിടക്കുന്നു. ലൈസൻസ് ഫീസ് ക്രമാതീതമായി കൂട്ടിയതോടെ ഹോട്ടൽ, റസ്റ്ററന്റ് നടത്തിപ്പ് ഏറ്റെടുക്കാൻ ആളില്ലാത്ത സ്ഥിതി. നിലവിലുള്ള ഹോട്ടലുകൾ നടത്തി കൊണ്ടു പോകാൻ കഴിയാതെ ഈ രംഗത്തു നിന്നു പലരും പിന്മാറുകയാണ്. ഐആർസിടിസിയുടെ (ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) കേറ്ററിങ് നയം നടപ്പാക്കിയതിലെ പാളിച്ചയാണു കരാർ തുക ഗണ്യമായി കൂടാൻ കാരണം. പ്രശ്ന പരിഹാരത്തിനു െറയിൽവേയോ ഐആർസിടിസിയോ ശ്രമിക്കുന്നില്ലെന്നു യാത്രക്കാരുടെ സംഘടനകൾ ആരോപിക്കുന്നു.

തിരുവല്ല, ചങ്ങനാശേരി, മാവേലിക്കര, കന്യാകുമാരി, നാഗർകോവിൽ, തിരുവനന്തപുരം, കൊല്ലം, എറണാകുളം ടൗൺ, ആലപ്പുഴ, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, ഷൊർണൂർ, മംഗളൂരു സ്റ്റേഷനുകളിൽ ഒന്നു വീതവും കോട്ടയം, എറണാകുളം ജംക്‌ഷൻ സ്റ്റേഷനുകളിൽ 2 വീതം റസ്റ്ററന്റുകളും അടച്ചു. 

ഇതിൽ തിരുവല്ല, മാവേലിക്കര, ചങ്ങനാശേരി, കോട്ടയം, എറണാകുളം ജംക്‌ഷൻ സ്റ്റേഷനുകളിൽ ഭക്ഷണശാലകളൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഐആർസിടിസിയിൽ നിന്നു കേറ്ററിങ്, സോണൽ റെയിൽവേകളെ ഏൽപ്പിക്കാനുള്ള നീക്കവും ഫലം കണ്ടിട്ടില്ല. സ്റ്റേഷൻ വികസനം നടക്കാൻ പോകുന്ന എറണാകുളം ജംക്‌ഷൻ, എറണാകുളം ടൗൺ സ്റ്റേഷനുകളിൽ നിർമാണം നടക്കുന്ന 2 വർഷവും ഭക്ഷണത്തിന് യാത്രക്കാർ സ്റ്റേഷനു പുറത്തുള്ള ഹോട്ടലുകളെ ആശ്രയിക്കേണ്ടി വരും.

ഐആർസിടിസിയാണു കരാറുകൾ നൽകിയതെന്നും തങ്ങൾക്ക് ഇതുമായി ബന്ധമില്ലെന്ന നിലപാടാണു റെയിൽവേ കൊമേഴ്സ്യൽ വിഭാഗം സ്വീകരിച്ചിരിക്കുന്നത്. എന്നാൽ നടപടിക്രമങ്ങൾ പാലിക്കുക മാത്രമാണു ചെയ്തതെന്നും വൈകാതെ എറണാകുളം ജംക്‌ഷനിലെ ഫുഡ് പ്ലാസ കരാർ നൽകുമെന്നും ഐആർസിടിസി അധികൃതർ പറഞ്ഞു.

ശബരിമല സീസണു മുന്നോടിയായി എല്ലാ സ്റ്റേഷനുകളിലും റസ്റ്ററന്റ് സൗകര്യം ഏർപ്പെടുത്താനാണു ശ്രമിക്കുന്നതെന്നു റീജനൽ മാനേജർ ശ്രീജിത്ത് ബാപ്പുജി പറഞ്ഞു.

English Summary: Ninteen restaurants closed in railway stations across kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com