ADVERTISEMENT

കണ്ണൂർ ∙ മലയാളം പഠനവകുപ്പിൽ ഡോ. പ്രിയാ വർഗീസിനെ നിയമിച്ചതു നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് ആണെന്നു കണ്ണൂർ സർവകലാശാലാ വിസി പ്രഫ. ഗോപിനാഥ് രവീന്ദ്രൻ. പ്രിയാ വർഗീസിന്റെ യോഗ്യത സംബന്ധിച്ച് സ്റ്റാൻഡിങ് കൗൺസലിന്റെ അഭിപ്രായം തേടിയിരുന്നു. ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിനു (എഫ്ഡിപി) വേണ്ടി ചെലവഴിച്ച കാലയളവും അക്കാദമിക തസ്തികകളിൽ ഡപ്യൂട്ടേഷനിൽ ചെലവഴിച്ച കാലയളവും അധ്യാപന പരിചയമായി കണക്കാക്കാം എന്നാണു സ്റ്റാൻഡിങ് കൗൺസൽ നൽകിയ നിയമോപദേശം.  ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിനായി യുജിസി ചെയർമാന് വിസി കത്തയച്ചിരുന്നു. എഫ്ഡിപി പ്രകാരം സംസ്ഥാന സർക്കാർ അനുവദിച്ച ഡപ്യൂട്ടേഷനിൽ പിഎച്ച്ഡി ഗവേഷണം നടത്തുന്ന ഉദ്യോഗാർഥിയുടെ ഗവേഷണ കാലഘട്ടം അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്കു നേരിട്ടുള്ള നിയമനത്തിന് അധ്യാപന/ഗവേഷണ പരിചയമായി കണക്കാക്കാക്കാമോ എന്നാണു കത്തിൽ ആരാഞ്ഞത്. ഇതുവരെ ഒരു മറുപടിയും ലഭിച്ചില്ല. തുടർന്ന്, അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടി. അഡ്വക്കറ്റ് ജനറലും സ്റ്റാൻഡിങ് കൗൺസലിന്റെ അതേ അഭിപ്രായമാണു രേഖപ്പെടുത്തിയത്. 

‘യോഗ്യതയുള്ള വ്യക്തികൾ മാത്രമേ സർവകലാശാലയിൽ നിയമിതരാകുന്നുള്ളു എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. ‍അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ റിസർച് സ്കോർ 75 മതി. കൂടിയ റിസർച് സ്കോർ ഉള്ളവർ തിരഞ്ഞെടുക്കപ്പെടണം  എന്നില്ല. അതുകൊണ്ട്, റിസർച് സ്കോർ കൂടുതലുള്ള ആളെ തഴഞ്ഞു എന്ന വാദത്തിൽ കഴമ്പില്ല. മറ്റു സർവകലാശാലകളിൽ നടന്ന നിയമനങ്ങൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. ഗവേഷണം, പ്രസിദ്ധീകരണം, അധ്യാപന മികവ്, ഭാഷാ നൈപുണ്യം,  പ്രധാന വിഷയത്തിലും ഇതര വിഷയങ്ങളിലും ഉള്ള അറിവ് എന്നിവ വിലയിരുത്തിയാണു സിലക്‌ഷൻ കമ്മിറ്റി മാർക്കിടുന്നത്. ഇതിനുള്ള സ്വാതന്ത്ര്യം വിഷയ വിദഗ്ധർക്ക് ഉണ്ട്’, വിസി അറിയിച്ചു.

നിയമനം: ചൊവ്വാഴ്ചയോടെ തുടർനടപടി

തിരുവനന്തപുരം∙ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമന അഭിമുഖത്തിൽ  റിസർച് സ്കോറിൽ പിന്നിലായിരുന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് ഒന്നാമത് എത്തിയതിനെപ്പറ്റിയുള്ള പരാതി ഗവർണറുടെ ഓഫിസ് വിശദമായി പരിശോധിച്ചു.  തുടർച്ചയായ മൂന്നു ദിവസത്തെ അവധിക്കു ശേഷം ചൊവ്വാഴ്ച ഇതു സംബന്ധിച്ച തുടർ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.

 

English Summary: Priya Varghese appointment row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com