ഗവർണറെ ഒതുക്കിയാൽ എല്ലാം എളുപ്പം; വിസി സ്വന്തക്കാരനെങ്കിൽ സർവകലാശാല സർക്കാരിന് ഭരിക്കാം
Mail This Article
തിരുവനന്തപുരം ∙ വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം ഗവർണറിൽനിന്നു പിടിച്ചെടുക്കാൻ സർക്കാർ ശ്രമിക്കുന്നത് സർവകലാശാലകളിലെ ഉദ്യോഗനിയമനങ്ങളിൽ പിടിമുറുക്കാൻ. സ്വന്തം ആളെ വിസി ആക്കിയാൽ സർവകലാശാലകളിലെ റജിസ്ട്രാർ, കൺട്രോളർ, ഫിനാൻസ് ഓഫിസർ, പ്ലാനിങ് ഡയറക്ടർ, അധ്യാപകർ എന്നീ തസ്തികകളിൽ സർക്കാരിനു താൽപര്യമുള്ളവരെ നിയമിക്കാം. എല്ലാ നിയമനങ്ങളും നടത്തുന്നതു വിസിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ്. ഈ സമിതിയെ തീരുമാനിക്കുന്നതും വിസി തന്നെ. സർവകലാശാലാ ഭരണം പൂർണമായി സർക്കാരിന്റെ കൈപ്പിടിയിൽ ഒതുക്കണമെങ്കിലും വേണ്ടപ്പെട്ടയാൾ വിസി ആകണം.
യുജിസിയുടെ 2010ലെ ചട്ടങ്ങൾ അനുസരിച്ച് അധ്യാപക നിയമനത്തിനു വിദ്യാഭ്യാസ യോഗ്യത, അക്കാദമിക് മികവ്, ഇന്റർവ്യൂവിലെ മാർക്ക് എന്നിവ പരിഗണിക്കണമായിരുന്നു. എന്നാൽ 2018 ൽ യുജിസി ഇതിൽ മാറ്റം വരുത്തി. അപേക്ഷകരിൽനിന്ന് അക്കാദമിക് മികവ് പുലർത്തുന്നവരെ കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിനു വിളിക്കണം എന്നാണു പുതിയ വ്യവസ്ഥ. ഈ കട്ട് ഓഫ് മാർക്ക് നിശ്ചയിക്കാനുള്ള അധികാരം ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു വിട്ടു കൊടുത്തിരിക്കുകയാണ്. സർവകലാശാലകൾക്ക് ഇഷ്ടമുള്ള കട്ട് ഓഫ് മാർക്ക് നിശ്ചയിക്കാം.
യോഗ്യരെന്നു കണ്ടെത്തുന്നവരെ വിസി അധ്യക്ഷനായ സമിതി ഇന്റർവ്യൂ നടത്തി അതിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ നിയമിക്കും. ഇന്റർവ്യൂവിലെ മാർക്കിന്റെ മാത്രം അടിസ്ഥാനത്തിൽ നിയമനം നടത്തുമ്പോൾ കോടതിയിൽ പോയാലും കേസ് നിലനിൽക്കില്ല.
English Summary: Government move to reduce powers of governor in vice chancellor appointment