ADVERTISEMENT

കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ പി. ബാലചന്ദ്രകുമാറിനെതിരെ ലഭിച്ച പീഡന പരാതി വ്യാജമാണെന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കണ്ണൂർ സ്വദേശിയായ നാൽപത്തിനാലുകാരി നൽകിയ പരാതി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു ബാലചന്ദ്രകുമാറിനെ കേസിൽ കുടുക്കാനായി ബോധപൂർവം കെട്ടിച്ചമച്ചതാണെന്നാണു സംഘത്തിന്റെ നിഗമനം. ഇതിനു പിന്നിൽ ഗൂഢാലോചന നടത്തിയവരെ കണ്ടെത്താൻ പരാതിക്കാരിക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. ഇതു സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ കെ.ജി. കൃഷ്ണൻപോറ്റി കേസിന്റെ മേൽനോട്ടച്ചുമതലയുള്ള ആലുവ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. നടിയെ പീഡിപ്പിച്ച കേസിൽ ബാലചന്ദ്രകുമാർ മജിസ്ട്രേട്ട് മുൻപാകെ രഹസ്യ മൊഴി നൽകിയതിനു തൊട്ടുപിന്നാലെയാണു കണ്ണൂർ സ്വദേശിനി ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി നൽകിയത്.

അന്വേഷണ ഉദ്യോഗസ്ഥനെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ച് ആരോപണ വിധേയനു 10 വർഷത്തിൽ അധികം ശിക്ഷ ലഭിക്കാവുന്ന കേസിൽ കുടുക്കിയ കുറ്റത്തിനു 7 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പും (ഐപിസി 211), നിരപരാധിയായ ഒരാൾക്കു ദോഷം വരുത്തുകയെന്ന ദുരുദ്ദേശ്യത്തോടെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജവിവരം നൽകിയ കുറ്റത്തിനു 6 മാസം തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പും (ഐപിസി–182) ചുമത്തി പരാതിക്കാരിക്കെതിരെ കേസ് റജിസ്റ്റർ ചെയ്യണമെന്ന ശുപാർശയും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 2010ൽ ബാലചന്ദ്രകുമാർ ജോലി നൽകാമെന്നു പ്രലോഭിപ്പിച്ചു കൊച്ചിയിലെ ഗാനരചയിതാവിന്റെ വീട്ടിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും വിഡിയോ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണു പരാതിക്കാരി ആരോപിച്ചത്. 

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു ലഭിച്ച പരാതിയിൽ എളമക്കര പൊലീസാണു കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ കണ്ടെത്തി. ആരോപണത്തിനു പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി വ്യക്തമാകുന്ന തെളിവുകളും പൊലീസിനു ലഭിച്ചു. ഇതോടെ അന്വേഷണം പ്രത്യേക സംഘത്തിനു കൈമാറി. കുറ്റകൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന വീടിനെക്കുറിച്ചു പരാതിക്കാരി നൽകിയ വിവരണവും തെറ്റായിരുന്നു.

അതിനുശേഷം അന്വേഷണത്തോടു സഹകരിക്കാൻ പരാതിക്കാരി തയാറായില്ലെന്നു പൊലീസിന്റെ റിപ്പോർട്ടിലുണ്ട്. അന്വേഷണ സംഘം നൽകിയ നോട്ടിസ് കൈപ്പറ്റാനോ നേരിട്ടു ഹാജരാകാനോ തയാറായില്ല. പരാതിക്കാരി നൽകിയ വിലാസത്തിൽ നോട്ടിസ് പതിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. പരാതിക്കാരിയുടെ ജോലിസ്ഥലവും കണ്ടെത്താൻ കഴിഞ്ഞില്ല. ഫോൺ നമ്പറും പ്രവർത്തനം നിലച്ചു. ഇക്കാര്യങ്ങളും കോടതിയിൽ നൽകിയ അന്വേഷണം അവസാനിപ്പിക്കൽ റിപ്പോർട്ടിലുണ്ട്.

English Summary: Rape complaint against Balachandra Kumar is fake, says Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com