ADVERTISEMENT

കൊച്ചി ∙ സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്നതുൾപ്പെടെയുള്ള വെളിപ്പെടുത്തലിനെ തുടർന്നു തനിക്കെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടു സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കലാപശ്രമം ഉൾപ്പെടെ സ്വപ്നയ്ക്കെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അന്വേഷണം നടത്താമെന്നു ജസ്റ്റിസ് സിയാദ് റഹ്മാൻ അഭിപ്രായപ്പെട്ടു. സ്വപ്ന ഉന്നയിച്ച ആവശ്യം അപക്വമാണെന്നും ഈ ഘട്ടത്തിൽ അന്വേഷണത്തിൽ ഇടപെടാൻ ‍ന്യായികരിക്കത്തക്ക കാരണങ്ങൾ നിരത്താൻ ഹർജിക്കാരിക്ക് ആയില്ലെന്നും കോടതി പറഞ്ഞു.

ആരോപണവിധേയനാകുന്നയാളുടെ പദവിയും പ്രസ്താവനയുടെ ഗൗരവവും വച്ചു നോക്കുമ്പോൾ വിവേകമുള്ള ഒരാളും പ്രത്യാഘാതങ്ങൾ ചിന്തിക്കാതെ ഇത്തരം പ്രസ്താവന നടത്തില്ലെന്നും കോടതി പറഞ്ഞു. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും മുൻമന്ത്രി കെ.ടി. ജലീൽ, മുൻ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ, ഐഎഎസ് ഉദ്യോഗസ്ഥരായ ശിവശങ്കർ, നളിനി നെറ്റോ എന്നിവർക്കും പങ്കുണ്ടെന്നു മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതായി സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. തുടർന്ന് വ്യാജ മൊഴി നൽകാൻ ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി തിരുവനന്തപുരത്തും പാലക്കാട്ടും എഫ്ഐആർ റജിസ്റ്റർ ചെയ്തു.

സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടെന്നും 745 കേസുകൾ റജിസ്റ്റർ ചെയ്തെന്നും സർക്കാർ അറിയിച്ചിരുന്നു. സ്വപ്നയുടെ പ്രസ്താവന ചിലയാളുകളിൽ പ്രകോപനമുണ്ടാക്കിയെന്നതു തർക്കരഹിതമാണെന്നു കോടതി പറഞ്ഞു. സ്വപ്നയുടെ പ്രസ്താവന പ്രഥമദൃഷ്ട്യാ അപകീർത്തിപ്പെടുത്തുന്നതാണെന്നു കോടതി വിലയിരുത്തി. ഇഡിയുടെ അന്വേഷണത്തിൽ ഇടപെടാനുള്ള ദുരുദ്ദേശ്യത്തോടെയാണു തനിക്കെതിരെയുള്ള നടപടിയെന്ന സ്വപ്നയുടെ വാദം ഈ ഘട്ടത്തിൽ പരിഗണിക്കാനാവില്ലെന്നു കോടതി പറഞ്ഞു. സ്വപ്നയെ സാക്ഷിയായി കാണാനാവില്ലെന്നു പറഞ്ഞ കോടതി, സമാന്തര അന്വേഷണമാണു നടക്കുന്നതെന്ന സ്വപ്നയുടെ വാദവും തള്ളി. 

∙ ‘സ്വപ്ന സുരേഷിന്റെ ഹർജി തള്ളിയ ഹൈക്കോടതി നടപടി ഒറ്റതിരിഞ്ഞു വേട്ടയാടിയ കോട്ടിട്ട ചാനൽ അവതാരകർക്കും സ്ഥിരം ന്യായീകരണ തൊഴിലാളികൾക്കും അവരുടെ വാദങ്ങൾ അണ്ണാക്കു തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവിനും സമർപ്പിക്കുന്നു.’ – കെ.ടി.ജലീൽ എംഎൽഎ (ഫെയ്സ്ബുക്കിൽ)

English Summary: High Court on Swapna Suresh's plea on withdrawal of cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com