ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർവകലാശാലയുടെ ഇന്നു ചേരുന്ന പ്രത്യേക സെനറ്റ് യോഗത്തിൽ, പുതിയ വൈസ് ചാൻസലറെ കണ്ടെത്താനുള്ള സേർച് കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള അജൻഡ ഒഴിവാക്കി. സേർച് കമ്മിറ്റിയെ ഗവർണർ നിയമിച്ചിരുന്നു. സെനറ്റ് പ്രതിനിധിയെ കൂടി തിരഞ്ഞെടുത്താലേ അതു പൂർണമാകൂ. ഇതു തടയാനാണ് സർവകലാശാലയുടെ നീക്കം . 

സേർച് കമ്മിറ്റിയുടെ കാലാവധി 3 മാസം ആയതിനാൽ സെനറ്റ് പ്രതിനിധിയുടെ പേരു നിർദേശിക്കുന്നതു നീട്ടിക്കൊണ്ടു പോയാൽ അതു കാലഹരണപ്പെടും. വിസി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ വരുന്നുണ്ട്. സേർച് കമ്മിറ്റിയുടെ ഘടനയിൽ മാറ്റം വരുത്താനും കമ്മിറ്റി അംഗങ്ങളുടെ എണ്ണം കൂട്ടാനുമുള്ള ബിൽ പാസായതിനു ശേഷമേ സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാൻ സാധ്യതയുള്ളൂ. 

ജൂലൈ 15ന് ചേർന്ന് സെനറ്റിന്റെ വിശേഷാൽ യോഗം സേർച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധി ആയി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ.രാമചന്ദ്രന്റെ പേര് നിർദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം ഒഴിവായി. സേർച് കമ്മിറ്റി രൂപീകരിക്കാനുള്ള സമയം കഴിഞ്ഞതു കൊണ്ട് ചാൻസലറുടെയും യുജിസിയുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയാണ് ഗവർണർ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചത്. സെനറ്റ് പ്രതിനിധിയുടെ പേരു ലഭ്യമാകുന്ന മുറയ്ക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. 

സിൻഡിക്കറ്റിലെ വിദ്യാർഥി പ്രതിനിധിയുടെ തിരഞ്ഞെടുപ്പും ഒരു എയ്ഡഡ് കോളജിൽ പുതിയതായി സ്വാശ്രയ കോഴ്സ് അനുവദിക്കുന്നതും മാത്രമാണ് ഇന്നത്തെ സെനറ്റ് യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അജൻഡയ്ക്കു പുറത്തുള്ള ഇനമായി സെനറ്റ് പ്രതിനിധിയുടെ തിരഞ്ഞെടുപ്പും ഗവർണർക്കെതിരെയുള്ള പ്രമേയവും വരുമോ എന്ന് വ്യക്തമല്ല. 

English Summary: Kerala university agianst Governor Arif Mohammad Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com