കൊച്ചി–മുസിരിസ് ബിനാലെ ഡിസംബർ 12 മുതൽ
Mail This Article
കൊച്ചി∙ കോവിഡ് കാലത്തിന്റെ പ്രതിസന്ധി തീർത്ത ഇടവേളയ്ക്കുശേഷം അഞ്ചാമതു കൊച്ചി–മുസിരിസ് ബിനാലെ ഡിസംബർ 12ന് ആരംഭിക്കും. കലാലോകത്തു കൊച്ചിയുടെ മേൽവിലാസമായിത്തീർന്ന ബിനാലെ 2023 ഏപ്രിൽ 10 വരെ നീളും. ഫോർട്ട് കൊച്ചിയിലും എറണാകുളത്തുമായി വിവിധ വേദികളിലായാണു നടക്കുക. ‘ഞങ്ങളുടെ സിരകളിലൊഴുകുന്നത് മഷിയും തീയും’ എന്നതാണ് ഇത്തവണത്തെ ബിനാലെ തീമെന്നു കൊച്ചി–മുസിരിസ് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി അറിയിച്ചു.
സിംഗപ്പൂരിൽനിന്നുള്ള ആർട്ടിസ്റ്റ് ഷുബിഗി റാവു ആണ് അഞ്ചാം ബിനാലെയുടെ ക്യുറേറ്റർ. ലോകമെമ്പാടുമുള്ള 80 ആർട്ടിസ്റ്റുകളെ ഒന്നിച്ചുകൊണ്ടുവരുന്നതാണു പുതിയ ബിനാലെ. 2020 ഡിസംബറിൽ നടക്കേണ്ട ബിനാലെയാണു രണ്ടു വർഷം വൈകി നടക്കുന്നത്. കൊച്ചി ബിനാലെയുടെ പത്താം വാർഷികം കൂടിയാണിത്.
ഇത്തവണ ബിനാലെയിൽ വിഖ്യാതകലാകാരൻ ജിതീഷ് കല്ലാട്ട് ക്യുറേറ്റ് ചെയ്ത ‘ടാംഗിൾഡ് ഹൈരാർക്കി’ ഡിസംബർ 13 മുതൽ പ്രദർശനത്തിനുണ്ടാകും. ഡൽഹിയിലെ കിരൺ നദാർ മ്യൂസിയം ഓഫ് ആർട്ടുമായി സഹകരിച്ചാണു മേള ബിനാലെയിലെത്തിക്കുക.
ബിനാലെയുടെ ട്രസ്റ്റിമാരായി ആരതി ലോഹിയ, അമൃത ജാവെരി, ജിതീഷ് കല്ലാട്ട്, മറിയം റാം, ശബ്ന ഫൈസൽ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രോഗ്രാംസ് ഡയറക്ടറായി മാരിയോ ഡിസൂസയെ നിയമിച്ചു.
Content Highlights: Kochi-Muziris Biennale