മധ്യപ്രദേശിലെ മിന്നൽ പ്രളയം: മലയാളി ക്യാപ്റ്റന്റെ മൃതദേഹം ഇന്നെത്തിക്കും
Mail This Article
കൊച്ചി ∙ മധ്യപ്രദേശിലെ ജബൽപുരിൽ നിന്നു പച്മാർഹിയിലേക്കുള്ള യാത്രയ്ക്കിടെ അണക്കെട്ടു തുറന്നതിനെ തുടർന്നുണ്ടായ പ്രളയത്തിൽ കാണാതായ മലയാളി സൈനികൻ എറണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ (30) മൃതദേഹം ഇന്നു മാമംഗലത്തെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് 2 മണിക്ക് എത്തിക്കുന്ന മൃതദേഹം പച്ചാളം പൊതുശ്മശാനത്തിൽ ഇന്നു വൈകിട്ട് 5ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
ജബൽപുരിൽ സൈനിക ആശുപത്രിയിൽ നഴ്സായ ലഫ്റ്റനന്റ് ഗോപിചന്ദ്രയാണു ഭാര്യ. കൂത്താട്ടുകുളം ഇലഞ്ഞി കെഎസ്ഇബി റിട്ട. അക്കൗണ്ട്സ് ഓഫിസർ പെരുമുഴിക്കൽ പി.കെ.ശിവരാജന്റെയും സുബൈദയുടെയും മകനാണ്. ഏക സഹോദരി ഐശ്വര്യ. ക്യാപ്റ്റൻ നിർമലിന്റെ മരണം ബന്ധുക്കൾ സ്ഥിരീകരിച്ചെങ്കിലും ആർമി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഭാര്യ ഗോപിചന്ദ്രയെ സന്ദർശിച്ച ശേഷം പട്നി വഴി 15നു രാത്രി പച്മാർഹിയിലുള്ള ആർമി എജ്യുക്കേഷൻ കോർ സെന്ററിലേക്കു പോകുന്നതിനിടെയാണു ക്യാപ്റ്റൻ നിർമലിന്റെ കാർ മിന്നൽപ്രളയത്തിൽ അകപ്പെട്ടത്. കാറിലെ ജിപിഎസ് സംവിധാനം വഴി ഇന്നലെ രാവിലെ കാർ തകർന്ന നിലയിൽ കണ്ടെത്തിയെങ്കിലും മൃതദേഹം കാറിൽ കാണാതിരുന്നതോടെ നിർമൽ രക്ഷപ്പെട്ടിട്ടുണ്ടെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.
കാർ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാറിയാണു മൃതദേഹം കണ്ടെത്തിയത്. സഹപ്രവർത്തകനായ ഉദ്യോഗസ്ഥനാണു ദുഖവാർത്ത ബന്ധുക്കളെ അറിയിച്ചത്. തിങ്കളാഴ്ച രാത്രി 8 മണിയോടെ നിർമൽ നാട്ടിലുള്ള അമ്മയെയും 8.30നു ഭാര്യയെയും ഫോണിൽ ബന്ധപ്പെട്ടിരുന്നു.
English Summary: Nirmal's dead body to be brought to native today