പേവിഷ വാക്സീന് ക്ഷാമം; ഇന്നെത്തിക്കുമെന്ന് അധികൃതർ
Mail This Article
കോഴിക്കോട് ∙ പേവിഷ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇൻട്രാ െഡർമൽ റാബീസ് വാക്സീൻ സ്റ്റോക് സംസ്ഥാനത്ത് തീർന്നു. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ വെയർ ഹൗസുകളിലും സർക്കാർ ആശുപത്രികളിലും വാക്സീൻ ലഭ്യമല്ല. ചെറിയ മാന്തലും നേരിയ മുറിവും മാത്രം ഉള്ളവർക്ക് തൊലിപ്പുറത്ത് നൽകുന്നതാണ് ഈ വാക്സീൻ.
രണ്ടര ലക്ഷം വയ്ൽ വാക്സീൻ അടിയന്തരമായി എത്തിക്കാൻ കമ്പനിക്ക് ഓർഡർ നൽകി 2 മാസത്തോളം പിന്നിട്ടെങ്കിലും ഒന്നു പോലും എത്തിയിട്ടില്ല. കോവിഡ് വാക്സീൻ നിർമാണത്തിന്റെ തിരക്കും കേന്ദ്ര മരുന്നു പരിശോധനാ ലാബിന്റെ (സിഡിഎൽ) പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ താമസവുമാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. കോർപറേഷന്റെ ടെൻഡർ നടപടികൾ 3 മാസത്തോളം വൈകിയതും ഇപ്പോഴത്തെ ക്ഷാമത്തിനു കാരണമായിട്ടുണ്ട്.
ഐഡിആർവി വാക്സീന്റെ ക്ഷാമം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇന്ന് വിമാനമാർഗം 26,000 വയ്‌ൽ എത്തിക്കാമെന്ന് കമ്പനി ഏറ്റിട്ടുണ്ടെന്നും കെഎംഎസ്‌സിഎൽ അധികൃതർ പറഞ്ഞു.
ഗുരുതരമായി കടിയേൽക്കുന്നവർക്ക് പേവിഷ ചികിത്സയ്ക്കുള്ള ഇക്വിൻ ആന്റിറാബീസ് വാക്സീന്റെ ക്ഷാമം തൽക്കാലം പരിഹരിച്ചപ്പോഴാണ് മെഡിക്കൽ കോർപറേഷന് അടുത്ത ഇരുട്ടടി. ഇക്വിൻ ആന്റി റാബീസ് വാക്സീന്റെ ഒരു ലക്ഷത്തോളം വയ്‌ൽ രണ്ടാഴ്ച മുൻപാണ് എത്തിച്ചത്.
Content Highlight: Rabies vaccine