ADVERTISEMENT

കോഴിക്കോട് ∙ സമാന്തര ഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി ചാലപ്പുറം പുത്തൻപീടിയേക്കൽ പി.പി.ഷബീർ അറസ്റ്റിൽ. 2021 ജൂലൈ മുതൽ ഒളിവിലായിരുന്ന ഷബീറിനെ വയനാട് പൊഴുതന കുറിച്യർമലയിൽ നിന്നാണു കോഴിക്കോട് സിറ്റി ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. സമാന്തര എക്സ്ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ടു കോഴിക്കോട് സിറ്റി ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന 6 കേസുകളിൽ ഒന്നാം പ്രതിയാണു ഷബീർ. 

എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, ബെംഗളൂരു, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഒരു വർഷത്തിനിടെ പിടികൂടിയ സമാന്തര എക്സ്ചേഞ്ചുകളുമായും ഇയാൾക്കു ബന്ധമുണ്ടെന്നു പൊലീസ് പറയുന്നു. 

കുറിച്യർമലയിൽ ഷബീർ ബെനാമി പേരിൽ റിസോർട്ട് നിർമിക്കുന്നതായി രഹസ്യവിവരം ലഭിച്ച അന്വേഷണ സംഘം 2 മാസമായി ഈ മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. തൊഴിലാളികൾക്കു കൂലി നൽകാൻ ഷബീർ റിസോർട്ടിൽ എത്താറുണ്ടെന്നു പൊലീസിന് വിവരം ലഭിച്ചു. എസ്ഐ പി.പവിത്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ക്രൈംബ്രാഞ്ച് സംഘം തോട്ടം തൊഴിലാളികളുടെ വേഷത്തിൽ ദിവസങ്ങളായി റിസോർട്ടിനു സമീപം താമസിച്ചുവരികയായിരുന്നു. 

ഇന്നലെ രാത്രി ഹരിയാന റജിസ്ട്രേഷൻ കാറിൽ റിസോർട്ടിലേക്കു വന്ന പ്രതിയെ വാഹനം തടഞ്ഞുനിർത്തി കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഷബീറിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സമാന്തര എക്സ്ചേഞ്ച് കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘവും തീവ്രവാദ വിരുദ്ധ സ്ക്വാഡും ഷബീറിനെ ചോദ്യം ചെയ്യും. കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കണമെന്നു സംസ്ഥാന പൊലീസ് ശുപാർശ നൽകുമെന്ന് കമ്മിഷണർ എ.അക്ബർ പറഞ്ഞു.

ആകെ 6 പ്രതികൾ; പിടിയിലായത് 3 പേർ

2021 ജൂലൈ ഒന്നിനാണു കോഴിക്കോട് നഗരത്തിലെ 6 കേന്ദ്രങ്ങളിൽ സമാന്തര ഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. കേസിലെ 6 പ്രതികളിൽ ഷബീർ ഉൾപ്പെടെ 3 പേർ മാത്രമാണ് ഇതുവരെ പിടിയിലായത്. ഒളിവിലുള്ള 3 പ്രതികളിൽ ഒരാൾ വിദേശത്തേക്കു കടന്നു. 

English Summary: PP Shabeer main accused in Parallel telephone exchange case arrested in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com