ADVERTISEMENT

നിലമ്പൂർ ∙ അബുദാബിയിൽ 2 വർഷം മുൻപ് നടന്ന ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളായ ചാലക്കുടി സ്വദേശിനിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ പൊലീസിന് ഇരിങ്ങാലക്കുട ആർഡിഒ അനുമതി നൽകി. കേസ് അന്വേഷിക്കുന്ന നിലമ്പൂർ ഡിവൈഎസ്പി സാജു കെ.ഏബ്രഹാം നൽകിയ അപേക്ഷയിലാണു നടപടി. ചാലക്കുടി സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കരിച്ച മൃതദേഹം 25ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും.

പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബാ ഷരിഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂർ കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫാണ് ഇരട്ടക്കൊലപാതകത്തിന്റെ സൂത്രധാരനെന്ന് കൂട്ടുപ്രതികൾ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. 

ഷൈബിന്റെ ബിസിനസ് പങ്കാളി കോഴിക്കോട് സ്വദേശി ഹാരിസ്, ജീവനക്കാരിയായ യുവതി എന്നിവരെ 2020 മാർച്ച് 5ന് ആണ് അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹാരിസിന്റെ ഫ്ലാറ്റിലാണ് സംഭവം. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. കൈ ഞരമ്പു മുറിച്ച് ചോര വാർന്ന് ഹാരിസ് ബാത്ത് ടബ്ബിൽ മരിച്ചു കിടക്കുകയായിരുന്നു. മദ്യലഹരിയിൽ യുവതിയെ കൊലപ്പെടുത്തിയ ഹാരിസ് ആത്മഹത്യ ചെയ്തെന്ന നിഗമനത്തിൽ അബുദാബി പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. മൃതദേഹങ്ങൾ പിന്നീട് നാട്ടിൽ എത്തിച്ച് സംസ്കരിക്കുകയായിരുന്നു.

പിന്നീട് ഷൈബിനെ വീടുകയറി ആക്രമിച്ച് കവർച്ച നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുൻപിൽ നടത്തിയ വെളിപ്പെടുത്തലിൽ ഷാബാ ഷരീഫ്, യുവതി, ഹാരിസ് എന്നിവരുടെ കൊലപാതകളെക്കുറിച്ച് സൂചന പുറത്തായി. ഷരീഫ് വധക്കേസിൽ അറസ്റ്റിലായ നൗഷാദ്, ചീര ഷഫീഖ്, പൂളക്കുളങ്ങര ഷബീബ് റഹ്മാൻ, കൂത്രാടൻ അജ്മൽ, പൊരി ഷമീം എന്നിവർ ഇരട്ടക്കൊലക്കേസിലെ തങ്ങളുടെ പങ്ക് സമ്മതിച്ചു.

നാട്ടിലിരുന്ന് ഷൈബിൻ നൽകിയ നിർദേശപ്രകാരമാണ് കൃത്യം നിർവഹിച്ചതെന്നും മൊഴി നൽകി. യുവതിയെയാണ് ആദ്യം കൊലപ്പെടുത്തിയത്. പിന്നെ കൈ ഞരമ്പ് മുറിച്ച് ഹാരിസിനെ ബാത്ത് ടബ്ബിലിട്ടു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കൃത്രിമ തെളിവുകളും സൃഷ്ടിച്ചാണ് പ്രതികൾ ഫ്ലാറ്റ് വിട്ടത്. കൊലപാതകങ്ങളിൽ പങ്കെടുത്തവർ പിന്നീട് പല ഘട്ടങ്ങളായി നാട്ടിലേക്കു മടങ്ങി. വെളിപ്പെടുത്തലുകളെ തുടർന്ന് ഹാരിസിന്റെ മാതാവ്, സഹോദരി എന്നിവരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

ഷരീഫ് വധത്തിൽ പിടിയിലായ റിട്ട.എസ്ഐ സുന്ദരൻ സുകുമാരനും ഇരട്ടകൊലപാതകം ആസൂത്രണം ചെയ്തതിൽ പങ്കുണ്ടെന്ന് പൊലീസിനു സംശയമുണ്ടെങ്കിലും അയാൾ നിഷേധിച്ചിരുന്നു. ഷൈബിന് ഉപദേശം നൽകിയതല്ലാതെ കൊലപാതകത്തിനാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് സുന്ദരന്റെ മൊഴി. ഒരാഴ്ച മുൻപ് ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഇതിന്റെ രാസപരിശോധനാ ഫലം ലഭിച്ചിട്ടില്ല.

English Summary: Lady dead body post mortem to be done again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com