ADVERTISEMENT

കൊച്ചി ∙ കെഎസ്ആർടിസി ജീവനക്കാർക്കു കഴിഞ്ഞ 2 മാസങ്ങളിലെ ശമ്പളവും ഉത്സവ ബോണസും നൽകാൻ സർക്കാർ 103 കോടി രൂപ നൽകണമെന്നുള്ള സിംഗിൾബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അപ്പീലിൽ ഇന്നും വാദം തുടരും.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നൽകേണ്ട ശമ്പളത്തിനും ഉത്സവ ബോണസിനും വേണ്ട 103 കോടി രൂപയിൽ കോർപറേഷന്റെ പക്കലുള്ളതിന്റെ ബാക്കി സെപ്റ്റംബർ ഒന്നിനു മുൻപു സർക്കാർ നൽകണമെന്ന് ഓഗസ്റ്റ് 24നു സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ, ഇതു സർക്കാരിനു വൻ ബാധ്യതയുണ്ടാക്കുമെന്നും കെഎസ്ആർടിസി ജീവനക്കാരും സർക്കാരും തമ്മിൽ തൊഴിലാളി-തൊഴിലുടമ ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. 

കെഎസ്ആർടിഇഎയിൽ പ്രതിഷേധവും രാജിയും

കൊച്ചി ∙ കെഎസ്ആർടിസി ജീവനക്കാരോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്ആർടിഇഎ (സിഐടിയു) സംഘടനയിൽ പ്രതിഷേധവും രാജിയും. കൂത്താട്ടുകുളം ഡിപ്പോയിൽ 2 പേർ രാജിവച്ചു. പറവൂരിൽ ചിലർ എഐടിയുസിയുടെ നേതൃത്വത്തിലുള്ള സംഘടനയിലേക്കും ബിഎംഎസ് അനുകൂല സംഘടനയിലേക്കും മാറിയിട്ടുണ്ട്.

കോട്ടയം ജില്ലയിൽ 15% തൊഴിലാളികൾ യൂണിയനെ കൈവിട്ടതായാണ് സൂചന. കൊല്ലം ജില്ലയിൽ ആര്യങ്കാവ് യൂണിറ്റ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പത്തോളം പ്രവർത്തകർ യൂണിയനിൽ നിന്നു രാജിവച്ചു. കൊട്ടാരക്കരയിൽ 225 അംഗങ്ങളിൽ ഭൂരിപക്ഷം പേരും അസോസിയേഷനിൽനിന്നു വിട്ടുനിൽക്കുന്നു.

മുഖ്യമന്ത്രി വീണ്ടും ചർച്ച നടത്തും

തിരുവനന്തപുരം ∙ ഡ്യൂട്ടി പരിഷ്കരണം, ശമ്പള വിതരണം തുടങ്ങിയ വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകളുമായി മുഖ്യമന്ത്രി രണ്ടാം വട്ടവും ചർച്ച നടത്തുന്നു. തിങ്കളാഴ്ച രാവിലെ 10.30ന മുഖ്യമന്ത്രിയുടെ ഓഫിസിലാണു ചർച്ച.

English Summary: High Court on KSRTC employees Salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com