ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രി എം.വി.ഗോവിന്ദനു പകരം സ്പീക്കർ  എം.ബി.രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. രാജേഷിനു പകരം സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും തലശ്ശേരി എംഎൽഎയുമായ എ.എൻ.ഷംസീർ സ്പീക്കറാകും.

പാർട്ടി തീരുമാനത്തിനു പിന്നാലെ എം.വി.ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവച്ചു. മുഖ്യമന്ത്രിക്കു നൽകിയ രാജിക്കത്ത് അദ്ദേഹം രാജ്ഭവനു കൈമാറി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി സ്വീകരിച്ചു. ഗോവിന്ദൻ കൈകാര്യം ചെയ്ത തദ്ദേശ സ്വയംഭരണവും എക്സൈസും തന്നെ രാജേഷിനു ലഭിക്കും. എംഎൽഎ സ്ഥാനം ഗോവിന്ദൻ രാജിവയ്ക്കുന്നില്ല.

മന്ത്രിസഭയിൽ മറ്റു മാറ്റങ്ങൾ ഇല്ല. സജി ചെറിയാന്റെ ഒഴിവിൽ പകരം മന്ത്രിയെ ഇപ്പോൾ നിയമിക്കേണ്ടതില്ലെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തി എന്നതിന്റെ പേരിൽ സ്ഥാനമൊഴിഞ്ഞ അദ്ദേഹത്തിനെതിരെ 2 കേസുകൾ കോടതിയിലുണ്ട്. അനുകൂല വിധി ഉണ്ടായാൽ മന്ത്രിസഭയിലേക്കു തിരികെ വരാൻ കഴിയുമെന്ന പ്രതീക്ഷയാണ് സജിക്ക്.

ഇന്നലെ രാവിലെ ആരംഭിച്ച സെക്രട്ടേറിയറ്റ് യോഗത്തിൽ ഉച്ചയ്ക്കു ശേഷമാണു മുഖ്യമന്ത്രി പങ്കെടുത്തത്. 3 മണിക്ക് യോഗം പുനരാരംഭിച്ചപ്പോൾ തന്റെ രാജിക്കാര്യവും പകരക്കാരനെ സംബന്ധിച്ച നിർദേശവും പുതിയ സെക്രട്ടറി എം.വി.ഗോവിന്ദൻ അവതരിപ്പിച്ചു. പുതിയ പദവി ഏറ്റെടുക്കുന്ന രാജേഷ് ഇന്നലെ ചെന്നൈയിലെത്തി മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ചിരുന്നു.

ഇതോടെ രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയായപ്പോൾ മന്ത്രിസഭയിലും നിയമസഭയിലും മാറ്റമായി. സ്പീക്കറായി തിളങ്ങിയ രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതു സർക്കാരിനു ഗുണകരമാകുമെന്നു പാർട്ടി വിലയിരുത്തി. ഗോവിന്ദനു പകരം കണ്ണൂരിൽ നിന്നു തന്നെ ഉള്ള ഷംസീർ വരുമെന്ന സൂചനകളായിരുന്നു ശക്തം. കേരള നിയമസഭയുടെ 24–ാമത്തെ സ്പീക്കറാകും ഷംസീർ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

പാലക്കാട് തൃത്താലയിൽ നിന്നുളള നിയമസഭാംഗമായ എം.ബി.രാജേഷും വിദ്യാർഥി–യുവജന രംഗത്തു കൂടിയാണു മുൻനിരക്കാരനായത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞ ചൊവ്വാഴ്ച

തിരുവനന്തപുരം ∙ എം.ബി.രാജേഷ് ആറിന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ 11 മണിക്കാണു ചടങ്ങ്. ഇന്നു തലസ്ഥാനത്ത് എത്തുന്ന രാജേഷ് പാർട്ടി നേതൃത്വത്തെ കണ്ട ശേഷം സ്പീക്കർ പദവി ഒഴിഞ്ഞുള്ള കത്ത് ഡപ്യൂട്ടി സ്പീക്കർക്കു നൽകും. അദ്ദേഹം അത് അംഗീകരിച്ചു വിജ്ഞാപനം ഇറക്കണം.

ഷംസീറിനെ സ്പീക്കറായി പാർട്ടി നിയോഗിച്ചെങ്കിലും നിയമസഭ ചേർന്ന് അദ്ദേഹത്തെ തിരഞ്ഞെടുക്കേണ്ടതുണ്ട്. മിനിയാന്ന് സഭാ സമ്മേളനം അവസാനിച്ചെങ്കിലും ഔദ്യോഗിമായി മന്ത്രിസഭ ഇക്കാര്യം പ്രഖ്യാപിക്കാത്തതിനാൽ (പ്രൊറോഗ്) ഇതിന്റെ ബാക്കിയായി തന്നെ വീണ്ടും ചേരാൻ കഴിയും. ഓണത്തിനു ശേഷം ഒരു ദിവസത്തേക്കു സഭ ചേർന്നു പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാനാണു സാധ്യത

∙ ‘പാർട്ടി ഏൽപിക്കുന്ന ചുമതലകളിലൊന്നായി മാത്രമേ മന്ത്രിസ്ഥാനത്തെ കാണുന്നുള്ളൂ. സ്പീക്കർ സ്ഥാനം ഉത്തരവാദിത്തമുള്ള ചുമതലയായിരുന്നു. ഇപ്പോൾ മന്ത്രിസ്ഥാനവും. സൂചനയൊന്നും ഉണ്ടായിരുന്നില്ല. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ വിളിച്ചപ്പോൾ പാർട്ടിതീരുമാനം ഇതാണെന്നു പറഞ്ഞു.’ – എം.ബി.രാജേഷ്

∙ ‘പാർട്ടി ഏൽപിച്ച പുതിയ ചുമതല ഉത്തരവാദിത്തത്തോടെ നിർവഹിക്കും. സഭയിൽ പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും യോജിപ്പിച്ചു കൊണ്ടുപോകാൻ പരിശ്രമിക്കും. സ്പീക്കർ എന്നാൽ ദോസ് ഹൂ കനോട്ട് സ്പീക് എന്നാണ്. അതുകൊണ്ട് തൽക്കാലം ഇത്രയും പറഞ്ഞാൽ പോരേ?’ – എ.എൻ.ഷംസീർ

English Summary: ‌MB Rajesh New Minister, AN Shamseer Speaker 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com