ADVERTISEMENT

കായംകുളം (ആലപ്പുഴ) ∙ ഓർത്തഡോക്സ് സഭ മുൻ വൈദിക ട്രസ്റ്റിയും ഓർത്തഡോക്സ് വൈദിക സെമിനാരി മുൻ പ്രിൻസിപ്പലുമായ രാമപുരം ഊടത്തിൽ ഫാ. ഡോ. ഒ. തോമസ് (68) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.

സംസ്കാര ശുശ്രൂഷയുടെ മൂന്നാം ക്രമം ഇന്ന് ഉച്ചയ്ക്ക് 12.30ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രി ചാപ്പലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. 2.30ന് മാവേലിക്കര സെന്റ് പോൾസ് മിഷൻ സെന്ററിലും 3.30ന് ഹരിപ്പാട് സെന്റ് തോമസ് മിഷൻ സെന്ററിലും പൊതുദർശനത്തിന് വച്ചശേഷം ഭൗതികശരീരം 4.30ന് രാമപുരം ഊടത്തിൽ ഭവനത്തിൽ എത്തിക്കും. സംസ്കാരത്തിന്റെ സമാപന ശുശ്രൂഷകൾ നാളെ രാവിലെ 8.30ന് ഭവനത്തിലും 11ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലും നടത്തും.

കേരള സർവകലാശാലയിൽനിന്ന് സോഷ്യോളജിയിൽ എംഎയും ലണ്ടനിലെ ഹെയ്ത്രോപ് കോളജിൽനിന്ന് മനഃശാസ്ത്രത്തിൽ പിജി ഡിപ്ലോമയും സെറാംപുർ സർവകലാശാലയിൽനിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും മനഃശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടി. കൗൺസലിങ്ങിൽ പിഎച്ച്ഡി നേടിയ ഓർത്തഡോക്സ് സഭയിലെ ആദ്യ വ്യക്തിയാണ്. ഓർത്തഡോക്സ് സൺഡേ സ്കൂൾ ഡയറക്ടർ ജനറലായും മാവേലിക്കര സെന്റ് പോൾസ് മിഷൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പലായും പ്രവർത്തിച്ചു. അറിയപ്പെടുന്ന മനഃശാസ്ത്ര കൗൺസലറായിരുന്നു.

ഭാര്യ: മാവേലിക്കര പടിഞ്ഞാറേ തലയ്ക്കൽ എലിസബത്ത് തോമസ്. മക്കൾ: അരുൺ തോമസ് ഉമ്മൻ (ടെക്നോപാർക്ക്, തിരുവനന്തപുരം), അനില എൽസ തോമസ് (ഗ്രോയിങ് സ്റ്റാർസ്, എറണാകുളം), അനിഷ സൂസൻ തോമസ് (മുതുകുളം). മരുമക്കൾ: ടീമ മേരി അരുൺ (ഇ ആൻഡ് വൈ, ടെക്നോപാർക്ക്, തിരുവനന്തപുരം), ഫാ. ഡോ. തോമസ് ജോർജ് (വികാരി, സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി, പൂയപ്പള്ളി), റെജോ ജോസഫ് വർഗീസ് (ബംഗ്ലാവിൽ, മുതുകുളം). 

Content Highlights: Father Dr. O Thomas, Orthodox church passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com